അന്നേ ചിലർക്കിട്ട് രണ്ടു പൊട്ടിക്കേണ്ടതായിരുന്നു: സെൻകുമാർ
സംസ്ഥാനത്ത് ഇപ്പോള്‍ ഡിജിപിയുണ്ടോ എന്ന് സംശയം തോന്നിപ്പോകുന്നുവെന്ന് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. കേരളത്തില്‍ നടക്കുന്ന കാര്യങ്ങള്‍ കാണുമ്പോഴാണ് ഇത്തരത്തിൽ സംശയമുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. വേറൊരു പൊലീസുകാരന്‍ പൊലീസുകാരിയെ തീകൊളുത്തി കൊലപ്പെടുത്തുന്നു. അങ്ങനെ എന്തെല്ലാം കാര്യങ്ങളാണ് നടക്കുന്നതെന്ന് സെന്‍കുമാര്‍ ചോദിച്ചു.
താന്‍ ഡിജിപി ആയിരുന്ന കാലത്താണ് സംഭവിച്ചതെങ്കില്‍ ഇതെല്ലാം എന്റെ തലയില്‍ വരുമായിരുന്നുവെന്നും സെന്‍കുമാര്‍ പറഞ്ഞു. 2016 ല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായപ്പോള്‍ ആദ്യം ചെയ്തത് തന്നെ പുറത്താക്കുകയായിരുന്നു. ലോട്ടറി ക്ലബ് ബുക്ക് ലവേഴ്‌സ് ഫോറം സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സെന്‍കുമാര്‍.
പിന്നീട് നിയമപോരാട്ടത്തിലൂടെ ഡിജിപിയായപ്പോള്‍ തന്നെ നിരീക്ഷിക്കാന്‍ ആളുകളെ വെച്ചു. താന്‍ അടിച്ചെന്ന് വരെ അവരില്‍ ചിലര്‍ പരാതിപ്പെട്ടു. അന്ന് അവര്‍ക്ക് രണ്ടടി കൊടുക്കേണ്ടിയിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നുവെന്നും സെന്‍കുമാര്‍ പറഞ്ഞു. ഏറെ വൈകാതെ താന്‍ അഭിഭാഷകനായിഎന്റോള്‍ ചെയ്യും. അതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണ്. സത്യം പറയാനുള്ള സ്വാതന്ത്ര്യം താന്‍ എല്ലാകാലത്തും ഉപയോഗിക്കുമെന്നും സെന്‍കുമാര്‍ പറഞ്ഞു.