പറയേണ്ടത് ഫേസ്ബുക്കിലല്ല; ശശിക്കെതിരെ പരാതി നൽകിയ പെൺകുട്ടിയെ തള്ളി ഡിവെെഎഫ്ഐ: കൂടുതൽ പേർ രാജിക്കൊരുങ്ങുന്നു

single-img
17 June 2019

പികെ ശശി എം.എൽ.എക്കെതിര സിപിഎം ദേശീയ – സംസ്ഥാന നേതൃത്വത്തിന് പീഡന പരാതി നൽകിയ വനിതാ നേതാവിനെ തള്ളി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം. പെൺകുട്ടിയുടെ ഇപ്പോഴത്തെ പരാതി തെറ്റിദ്ധാരണ മൂലമാണെന്നും ഏതെങ്കിലും പാർട്ടി അംഗത്തിനെതിരെയോ പാർട്ടി നടപടിക്കെതിരെയോ പരാതിയുണ്ടെങ്കിൽ നിർദ്ദിഷ്‌ട ഘടകത്തിലാണ് അത് ഉന്നയിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഡിവൈഎഫ്ഐയോട് പെൺകുട്ടി ഇതുവരെ ഒരു പരാതിയും പറഞ്ഞിട്ടില്ല. പാലക്കാട് ജില്ലാ ഘടകത്തിൽ നിന്നും ചിലരെ ഒഴിവാക്കിയത് മറ്റ് ചില പ്രശ്‌നങ്ങൾ കൊണ്ടാണെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.അതിനിടെ, ഡിവൈഎഫ്ഐയുടെ സംഘടനാ ചുമതലകളിൽ നിന്നും പെൺകുട്ടി രാജിവച്ചതിന് പിന്നാലെ നിരവധി പേർ രാജിക്കൊരുങ്ങുന്നുവെന്നാണ് സൂചന.

ഇത്തരമൊരു പരാതി ഉയർന്നപ്പോൾ പെൺകുട്ടിക്കൊപ്പം നിന്ന ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജിനേഷിനെ സംഘടനാ പുനസംഘടനയുടെ ഭാഗമായി ജില്ലാ സെക്രട്ടറിയേറ്റിലേക്ക് തരംതാഴ്‌ത്തിയിരുന്നു. ഇത് പ്രതികാര നടപടിയാണെന്നും തന്നെ അവഹേളിക്കുന്നതിന് തുല്യമാണെന്നുമാണ് ജിനേഷിൻ്റെ ആരോപണം. ഇങ്ങനെ സംഘടനാ ചുമതലകളിൽ തുടരാനാവില്ലെന്ന് പാർട്ടി ജില്ലാ ഘടകത്തെ ജിനേഷ് അറിയിക്കുകയും ചെയ്തതതായി വിവരമുണ്ട്.

ജിനേഷിനെ പുറമെ വിഷയത്തിൽ പ്രതിഷേധമുള്ള നിരവധി പേ‌ർ തങ്ങളുടെ സംഘടനാ ചുമതലകൾ രാജിവയ്‌ക്കാൻ ഒരുങ്ങുകയാണെന്നും വിവരമുണ്ട്. അതേസമയം, എം.എൽ.എക്കെതിരെ പരാതി നൽകിയ ശേഷം സംഘടനയുടെ വിവിധ ഘടകങ്ങളിലെ അംഗങ്ങളിൽ നിന്ന് താൻ നിരന്തരം വേട്ടയാടൽ അനുഭവിക്കുകയായിരുന്നുവെന്ന് പെൺകുട്ടി ആരോപിക്കുന്നു. പരാതി നൽകിയ തനിക്കൊപ്പം നിന്നത് ചുരുക്കം അംഗങ്ങളായിരുന്നു. തനിക്ക് അനുകൂലമായ നിലപാടെടുത്തതിന്റെ പേരിൽ മണ്ണാർക്കാട് നിന്നുള്ള ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തിയെന്നും അവർ ആരോപിച്ചു.

സംഘടനാ വേദികളിലും സമൂഹമാദ്ധ്യമങ്ങളിലും തന്നെ അവഹേളിക്കുകയും എം.എൽ.എയെ അനുകൂലിക്കുകയും ചെയ്ത മണ്ണാർക്കാട് ബ്ലോക്ക് സെക്രട്ടറിയെ പുനസംഘടനയ്ക്ക് ശേഷം ജില്ലാ വൈസ് പ്രസിഡന്റാക്കുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ചാണ് രാജിവയ്ക്കാൻ തീരുമാനിച്ചതെന്നാണ് പെൺകുട്ടി പറയുന്നത്.