ആരോഗ്യമന്ത്രി തനിക്കെതിരെയല്ല പരാതി നല്‍കിയത്: ഫിറോസ് കുന്നംപറമ്പില്‍

single-img
17 June 2019

തിരുവനന്തപുരത്ത് കാന്‍സര്‍ രോഗിയില്‍ നിന്ന് പണം തട്ടിയെന്ന പരാതിയില്‍ തന്നെയല്ല ആരോഗ്യമന്ത്രി ലക്ഷ്യം വച്ചതെന്ന് ഫിറോസ് കുന്നംപറമ്പില്‍. നന്മമരം കമ്മീഷന്‍ ചോദിച്ചുവെന്ന രീതിയില്‍ ഒരു സ്വകാര്യ ചാനലില്‍ തനിക്കെതിരെ വാര്‍ത്ത വന്നിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ആരോഗ്യമന്ത്രി ഇടപെടുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തുവെന്ന വാര്‍ത്തകളും വന്നിരുന്നു. ഇത് തനിക്കെതിരെയല്ലെന്നും ഫിറോസ് ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞു.

‘ആരോഗ്യമന്ത്രിക്ക് കിട്ടിയ പരാതിയിന്മേല്‍ നടപടി സ്വീകരിക്കുമെന്നേ അവര്‍ക്ക് പറയാന്‍ കഴിയൂ. അത് അവര്‍ പറഞ്ഞിട്ടുണ്ട്. അതിനെ തിരിച്ചുവലിച്ച് അത് ഫിറോസ് കുന്നംപറമ്പിലിന് എതിരാണെന്ന് പലയാളുകളും കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. അത് ശരിയല്ല. പലപ്പോഴും ഞങ്ങള് ചെയ്യുന്ന ഓരോ പ്രവര്‍ത്തനത്തേയും ആരോഗ്യ മന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിച്ച് അഭിനന്ദിക്കുകയാണ് പതിവ്.’ അദ്ദേഹം വ്യക്തമാക്കി.

സോഷ്യല്‍ മീഡിയയിലൂടെ ചാരിറ്റി നടത്തുന്നവര്‍ക്കിടയില്‍ കള്ളനാണയങ്ങളുണ്ടെങ്കില്‍ അവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുമെന്നാണ് പറഞ്ഞത്. നടപടിയെടുക്കണം എന്നു തന്നെയാണ് തനിക്കും പറയാനുള്ളതെന്നും ഫിറോസ് പറഞ്ഞു.

‘കാരണം ഒരിക്കലും സോഷ്യല്‍ മീഡിയ ചാരിറ്റി മേഖലയില്‍ അത്തരത്തിലുള്ളയാളുകള്‍ ഉണ്ടാവാന്‍ പാടില്ല. നമ്മളിത് തുടങ്ങിവെച്ചത് ധാരാളം പാവങ്ങള്‍ക്ക് താങ്ങും തണലുമാവാനാണ്. അയ്യായിരത്തിന്റെയോ പത്തായിരത്തിന്റെയോ ഒരു മൊബൈല്‍ കയ്യിലുണ്ടെങ്കില്‍ നമ്മുടെ നാട്ടില്‍ രോഗം കൊണ്ട് ദുരിതമനുഭവിക്കുന്നയാളുകള്‍ക്ക്, ആ മൊബൈല്‍ ക്യാമറയിലൂടെ അവന്റെ അവസ്ഥ പകര്‍ത്തി പുറം ലോകത്തെ അറിയിക്കുമ്പോള്‍ ആ കിട്ടുന്ന നാണയ തുണ്ടുകള്‍കൊണ്ട് മരുന്ന് വാങ്ങിക്കാനോ വിശപ്പ് അകറ്റാനോ തലചായ്ക്കാനൊരിടത്തിനു വേണ്ടിയോ അവര്‍ക്ക് സാധിക്കുമെങ്കില്‍ അതിനുവേണ്ടിയാണ് ഞങ്ങള്‍ ഇറങ്ങിപ്പുറപ്പെട്ടത്. ‘ അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കില്‍ ലൈവിലൂടെയാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്.

കെ.കെ ശൈലജ ടീച്ചര്‍ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയത് ഫിറോസ് കുന്നംപറമ്പിലിനെതിരെയാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്തിയിരുന്നു. പരാതി സംബന്ധിച്ച കെ.കെ ശൈലജ ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റിനു കീഴില്‍ നിരവധി പേര്‍ ആക്രമണവുമായി രംഗത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഫിറോസ് കുന്നംപറമ്പിലിന്റെ വിശദീകരണം വന്നിരിക്കുന്നത്.

#വിവാദങ്ങൾ #അവസാനിപ്പിക്കാൻ #വരട്ടെ………..#എനിക്കുമുണ്ട് #കുറച്ച് #സംസാരിക്കാൻ……#തിരുവനന്തപുരത്ത് #നന്മ #മരം #കമ്മീഷൻ #വാങ്ങി എന്ന രീതിയിൽ മനോരമ ചാനലിൽ വന്ന വാർത്തയും അതിനെ തുടർന്ന് അന്വഷണ ഉത്തരവിട്ട അധികാരികളും തെളിവ് കയ്യിലുണ്ടായിട്ടും പേര് പുറത്ത് പറയാതെ പുകമറ സൃഷ്ടിക്കുന്നത് #സോഷ്യൽ #മീഡിയാ #ചാരിറ്റിയെ #തകർക്കാനാണ് ……….

Posted by Firoz Kunnamparambil Palakkad on Sunday, June 16, 2019