ഡല്‍ഹിയില്‍ 23കാരിയായ സ്‌പെയിന്‍ സ്വദേശിനിയെ ബലാത്സംഗം ചെയ്ത സംഭവം; പ്രതി അറസ്റ്റില്‍

single-img
16 June 2019

രാജ്യ തലസ്ഥാനമായ ഡല്‍ഹിക്ക് സമീപം ഗുരുഗ്രാമില്‍ സ്‌പെയിന്‍ സ്വദേശിനിയായ 23കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതി അറസ്റ്റില്‍. ഡല്‍ഹിയിലെ ഒരു ഐടി കമ്പനിയിലെ ഇന്റേണ്‍ ആയിരുന്നു ബലാത്സംഗത്തിന് ഇരയായ യുവതി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒരു പാര്‍ട്ടിക്ക് ശേഷമാണ് സംഭവം.

ഡല്‍ഹിയിലെ ആനന്ദ് വിഹാര്‍ സ്വദേശിയായ അജന്യനാഥ് ആണ് യുവതിയെ ബലാത്സംഗം ചെയ്തത് എന്ന് പോലീസ് പറയുന്നു. പ്രദേശത്തെ ഒരു പ്രൊഡക്ഷന്‍ കമ്പനിയില്‍ പ്രൊഡക്ഷന്‍ മാനേജരാണ് പ്രതി. ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ബലാത്സംഗത്തിനും ക്രിമിനല്‍ ഗൂഢാലോചനയ്ക്കും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

ബലാത്സംഗത്തിനിരയായ യുവതിയുടെ ഫേസ്ബുക്ക് പ്രൊഫൈലും മൊബൈലും പരിശോധിച്ചതിലൂടെയാണ് പോലീസിന് പ്രതിയെക്കുറിച്ചുള്ള വിവരം ലഭിച്ചത്. പഠനശേഷം ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പിനായാണ് സ്പാനിഷ് യുവതി ഇന്ത്യയിലെത്തിയത്. ഡല്‍ഹിയില്‍ താമസിക്കാനായി വീട് വാടകയ്ക്ക് തെരയവെയാണ് അജന്യനാഥുമായി ഇവര്‍ പരിചയപ്പെട്ടത്.

ഇയാള്‍ ഈ മാസം14ന് ഡിഎല്‍എഫ് ഫേസ് 3യില്‍ യുവതിയെ ഡിന്നര്‍ പാര്‍ട്ടിക്ക് ക്ഷണിക്കുകയും ചെയ്തു. പാര്‍ട്ടിക്കായി ഫ്‌ളാറ്റിലെത്തിയപ്പോള്‍ അജന്യനാഥ് യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് സിവില്‍ ഹോസ്പിറ്റലില്‍ ചികിത്സ തേടിയ യുവതി അവിടുള്ള ഡോക്ടര്‍മാരെ വിവരമറിയിച്ചിരുന്നു. ഡോക്ടര്‍മാരാണ് പോലീസില്‍ വിവരമറിയിച്ചത്.