മാപ്പുചോദിച്ച് സിഐ നവാസ്; യാത്രപോയത് മനസ്സ് നഷ്ടപ്പെടുമെന്നായപ്പോള്‍

single-img
15 June 2019

ഫെയ്‌സ്ബുക്കിലൂടെ മാപ്പുചോദിച്ച് എറണാകുളം സെന്‍ട്രല്‍ സിഐ നവാസ്. എല്ലാവരേയും വിഷമിപ്പിച്ചതിന് മാപ്പു ചോദിക്കുന്നു. യാത്രപോയത് ശാന്തിതേടിയെന്നും നവാസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മനസ്സ് നഷ്ടപ്പെടുമെന്നായപ്പോഴാണ് യാത്ര പോയതെന്നും അദ്ദേഹം കുറിക്കുന്നു.

അതേസമയം, തമിഴ്‌നാട്ടിലെ കരൂരില്‍ നിന്ന് കണ്ടെത്തിയ വി.എസ്. നവാസിനെ ഇന്ന് വൈകുന്നേരത്തോടെ കേരളത്തിലെത്തിക്കും. കരൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്നും ഇദ്ദേഹത്തെ കേരള പോലീസ് സംഘം ഏറ്റുവാങ്ങി പാലക്കാട്ടെത്തിച്ചു. പാലക്കാട് നിന്നും കൊച്ചി പോലീസ് സംഘത്തോടൊടൊപ്പം നവാസ് കൊച്ചിക്ക് തിരിച്ചിട്ടുണ്ട്.

ശനിയാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ കരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് റെയില്‍വേ പോലീസാണ് അദ്ദേഹത്തെ കണ്ടെത്തിയത്. പുലര്‍ച്ചെ ഒന്നരയോടെ നവാസ് ഫോണ്‍ ഓണാക്കിയിരുന്നു. ഇതോടെ അദ്ദേഹത്തിന്റെ ലൊക്കേഷന്‍ മനസിലായ കേരള പോലീസിന്റെ നിര്‍ദേശമനുസരിച്ചാണ് റെയില്‍വേ പോലീസ് നവാസിനെ കണ്ടെത്തിയത്. നവാസ് ബന്ധുക്കളും ഭാര്യയുമായും ഫോണില്‍ സംസാരിച്ചു.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് നവാസിനെ കാണാതായത്. കൊച്ചി സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള നവാസ് ബുധനാഴ്ച രാത്രി മേലുദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മിഷണര്‍ പി.എസ്. സുരേഷുമായി വയര്‍ലെസില്‍ രൂക്ഷമായ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടതായി വ്യക്തമായിട്ടുണ്ട്.

ഹൈക്കോടതി ജഡ്ജിമാരുടെ ഡ്രൈവര്‍, അസിസ്റ്റന്റ് തസ്തികകളില്‍ ജോലിവാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്താന്‍ ശ്രമിച്ച ചേര്‍ത്തല സ്വദേശിനിയെ നവാസ് അറസ്റ്റുചെയ്തിരുന്നു. ഇത് എ.സി.പി.യെ അറിയിക്കാത്തതിനെ ച്ചൊല്ലിയായിരുന്നു വാക്കേറ്റം. പിറ്റേന്നു രാവിലെയാണ് അദ്ദേഹത്തെ കാണാതായത്.

നവാസിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യ മുഖ്യമന്ത്രി പിണറായി വിജയനും പരാതി നല്‍കിയിട്ടുണ്ട്. ഭര്‍ത്താവിനെ മേലുദ്യോഗസ്ഥന്‍ മാനസികമായി പീഡിപ്പിച്ചെന്നും പരാതിയില്‍ ആരോപണമുണ്ട്. നവാസിനെ കാണാതായ കേസില്‍ ആരോപണവിധേയനായ എറണാകുളം എ.സി.പി. പി.എസ്. സുരേഷിനെ ചോദ്യംചെയ്തു. കൊച്ചി സിറ്റി പോലീസ് ഡി.സി.പി. ജി. പൂങ്കുഴലിയാണ് ചോദ്യം ചെയ്തത്. വെള്ളിയാഴ്ച വൈകീട്ട് ചോദ്യംചെയ്യല്‍ മുക്കാല്‍ മണിക്കൂറോളം നീണ്ടു.