എന്‍ഡോസള്‍ഫാന്‍ ദുരന്ത ബാധിതര്‍ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ സമരം വിജയം; 511 പേരെ കൂടി ഉൾപ്പെടുത്തി ഇരകളുടെ പട്ടിക വിപുലപ്പെടുത്തി
ഇന്ന് ചേർന്ന സംസ്ഥാന എൻഡോസൾഫാൻ സെല്‍ യോഗത്തിൽ 511 പേരെ കൂടി ഉൾപ്പെടുത്തി എൻഡോസൾഫാൻ ദുരന്ത ബാധിതരുടെ പട്ടിക വിപുലപ്പെടുത്താൻ തീരുമാനം കൈക്കൊണ്ടു. ദുരന്ത ബാധിതർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ സമരത്തെ തുടർന്നാണ് കൂടുതൽ പേരെ ഉൾപ്പെടുത്തിയത്. സംസ്ഥാന റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റേതാണ് തീരുമാനം.
ദുരന്തത്തിലെ ശരിയായ ഇരകളെ കണ്ടെത്തുന്നതിനായി നേരത്തെ നടത്തിയ ക്യാമ്പുകളിൽ പങ്കെടുത്തവരും എന്നാൽ പട്ടികയിൽ ഉൾപ്പെടാത്തവരുമായ 18 വയസിന് താഴെ ഉള്ളവരെയാണ് പുതുതായി ചേർത്തത്. പുതിയ ലിസ്റ്റോടെ എൻഡോസൾഫാൻ പട്ടികയിൽ ഉൾപ്പെട്ടവുടെ ആകെ എണ്ണം 6727 ആയി. മാത്രമല്ല ഇരകളുടെ പുനഃരധിവാസവും ജില്ലയിലെ മെഡിക്കൽ കോളേജ് നിർമ്മാണവും വേഗത്തിലാക്കാൻ സർക്കാരിനോട് ആവശ്യപ്പെടാനും യോഗത്തില്‍ തീരുമാനമെടുത്തു.
ഇനിയും പട്ടികയിൽ ഉൾപ്പെടാത്തദുരന്തബാധിതർക്കായി വീണ്ടും ജില്ലയിൽ മെഡിക്കൽ ക്യാമ്പ് നടത്തും. ജൂൺ 25 മുതൽ ജൂലൈ 9 വരെ കാസർകോട് ജില്ലയിലെ പതിമൂന്ന് സ്ഥലങ്ങളിലായാണ് ക്യാമ്പ് നടത്തുക.