സിഐ നവാസിനെ കണ്ടെത്തി; വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്ന് സിഐ
കാണാതായ എറണാകുളം സെന്‍ട്രല്‍ സിഐ വി എസ് നവാസിനെ തമിഴ്‌നാട്ടിലെ കരൂരില്‍ നിന്ന് കണ്ടെത്തി. തമിഴ്‌നാട് റെയില്‍വേ പൊലീസാണ് നവാസിനെ കണ്ടെത്തിയത്. നാഗര്‍കോവില്‍ കോയമ്പത്തൂര്‍ ട്രെയിനില്‍ നിന്നാണ് നവാസിനെ കണ്ടെത്തിയതെന്നാണ് റിപ്പോർട്ടുകൾ.
രാത്രിയോടുകൂടെയാണ് അദ്ദേഹത്തെ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് ഉച്ചയോടെ അദ്ദേഹത്തെ കൊച്ചിയില്‍ തിരിച്ചെത്തിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. കൊച്ചി പൊലീസ് കരൂരിലേക്ക് തിരിച്ചു. വീട്ടുകാരുമായി സിഐ ഫോണില്‍ സംസാരിച്ചു.
വ്യാഴാഴ്ച രാവിലെ മുതലാണ് നവാസിനെ കാണാതായത്. വ്യാഴാഴ്ച പുലര്‍ച്ചെ നാലു മണിയോടെ സൗത്തിലെ പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ നവാസ് എത്തിയതായി ഭാര്യ നല്‍കിയ പരാതിയിലുണ്ട്. ഉറങ്ങാന്‍ കിടന്ന നവാസിനെ അഞ്ചേമുക്കാലോടെ കാണാതായി. മൊബൈലില്‍ ബന്ധപ്പെട്ടെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്നാണ് ഭര്‍ത്താവിനെ കാണാനില്ലെന്ന് ഭാര്യ രാവിലെ തന്നെ പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്.
മേലുദ്യോഗസ്ഥനുമായുളള അഭിപ്രായ വ്യത്യാസത്തിനെ തുടര്‍ന്ന് മൂന്നാം ദിവസം മുമ്പാണ് നവാസിനെ കാണാതെയാവുന്നത്. കള്ളക്കേസെടുക്കാന്‍ നിര്‍ബന്ധിപ്പിച്ചെന്നും അദ്ദേഹം കടുത്ത മാനസിക പീഡനം അനുഭവിച്ചിരുന്നെന്നും ഭാര്യ വെളിപ്പെടുത്തിയിരുന്നു.