നാലുമാസത്തേയ്ക്ക് കൊച്ചി വിമാനത്താവളം പകൽ തുറക്കില്ല: പ്രവാസികളെയും ഡൊമസ്റ്റിക് യാത്രക്കാരെയും ബാധിക്കും
കൊച്ചി∙ നവംബർ ആറു മുതൽ മാർച്ച് 28 വരെ കൊച്ചിയിലെ നെടുമ്പാശേരി വിമാനത്താവളം പകൽ സമയത്ത് അടച്ചിടും. റൺവേ നവീകരണത്തിനായിട്ടാണ് വിമാനത്താവളത്തിലെ സർവ്വീസുകളിൽ നിയന്ത്രണമേർപ്പെടുന്നത്.
വിമാനത്താവളത്തിലെ സർവ്വീസ് നിയന്ത്രണം കാര്യമായി ബാധിക്കുക ഗൾഫ്, ആഭ്യന്തര യാത്രക്കാരെയായിരിക്കും. മറ്റു രാജ്യങ്ങളിലേക്കുള്ള സർവീസുകളെ ഇത് കാര്യമായി ബാധിക്കില്ലെന്നാണ് വിലയിരുത്തൽ. യുഎസ്, യൂറോപ്യൻ രാജ്യങ്ങളിലേയ്ക്ക് നെടുമ്പാശേരിയിൽ നിന്ന് നേരിട്ടു സർവീസ് ഇല്ലാത്തതിനാൽ ഇവിടങ്ങളിലേയ്ക്കുള്ള യാത്രക്കാരെ റൺവേ അടച്ചിടൽ ബാധിക്കില്ല.
1999-ലാണ് കൊച്ചി വിമാനത്താവളം ഉദ്ഘാടനം ചെയ്യപ്പെട്ടത്. 2009-ല്‍ ആദ്യ റണ്‍വെ റീ-കാര്‍പ്പറ്റിങ് നടന്നു. 2019-ല്‍ രണ്ടാം റീ-കാര്‍പ്പറ്റിങ് തുടങ്ങണം. 2019 നവമ്പര്‍ 20 മുതല്‍ 2020 മാര്‍ച്ച്-28 വരെയുള്ള കാലയളവിലാണ് ഈ ജോലികള്‍ നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. രാവിലെ പത്തുമുതല്‍ വൈകീട്ട് ആറുവരെയാകും നിര്‍മാണ പ്രവര്‍ത്തനം നടക്കുക.
3400 മീറ്റര്‍ നീളവും 60 മീറ്റര്‍ വീതിയുമുള്ള റണ്‍വെയില്‍ ഓരോഭാഗത്തും റീടാറിങ് നടത്തും. ടാറിങ് നടത്തിയ സ്ഥലം മണിക്കൂറുകളില്‍ക്കുള്ളില്‍ ലാന്‍ഡിങ്ങിന് സജ്ജമാക്കുകയും വേണം. നിലവില്‍ കാറ്റഗറി-വണ്‍ റണ്‍വെ ലൈറ്റിങ് സംവിധാനമാണ് സിയാലിനുള്ളത്. ഇത് കാറ്റഗറി-ത്രീയിലേയ്ക്ക് ഉയര്‍ത്തും. റണ്‍വെയില്‍ 30 മീറ്റര്‍ അകലത്തിലാണ് ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ഇത് 15 മീറ്ററാക്കും.
151 കോടി രൂപയാണ് റണ്‍വെ-റീകാര്‍പ്പറ്റിങ് ജോലികള്‍ക്ക് ചെലവ് കണക്കാക്കിയിട്ടുള്ളത്. പ്രതിദിനം ശരാശരി 240 ടേക് ഓഫ്/ ലാന്‍ഡിങ് കൊച്ചി വിമാനത്താവളത്തില്‍ നടക്കുന്നുണ്ട്. രാജ്യാന്തര സര്‍വീസുകളില്‍ ഭൂരിഭാഗവും നിലവില്‍ തന്നെ വൈകീട്ട് അറ് മുതല്‍ രാവിലെ 10 വരെയാണ്. 35 ആഭ്യന്തര സര്‍വീസുകള്‍ പുതിയ സമയക്രമത്തിലേയ്ക്ക് മാറേണ്ടിവരും.
നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് പകൽ സമയത്ത് ആകെ ഏഴു രാജ്യാന്തര സർവീസുകൾ മാത്രമാണുള്ളത്. ഇവയാകട്ടെ ഗൾഫ് രാജ്യങ്ങളിലേയ്ക്കുള്ളതാണ്. പ്രധാനമായും ഷാർജ, ദുബായ്, ദോഹ, അബുദാബി, ജിദ്ദ, മസ്കത്ത്, സലാല, ബഹ്റൈൻ, കുവൈത്ത് തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലേക്കും സിംഗപ്പൂർ, ക്വലാല്പൂർ, കൊളംബോ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് പകൽ സമയത്ത് സർവീസ് ഉള്ളത്. ബാക്കിയുള്ളവ ആഭ്യന്തര സർവീസുകളാണ്. യുഎസ്, യൂറോപ്യൻ യാത്രക്കാർ സാധാരണ ഗൾഫ് രാജ്യങ്ങളിൽ നിന്നൊ ഡൽഹി, മുംബൈ വിമാനത്താവളങ്ങളിൽ നിന്നൊ ഉള്ള കണക്ട് ഫ്ലൈറ്റുകളിലാണ് യാത്ര ചെയ്യാറ്. പക്ഷേ, ഈ യാത്രയ്ക്ക് പുതിയ ക്രമീകരണം ബുദ്ധിമുട്ട് സൃഷ്ടിക്കും.