സിഐയുടെ തിരോധാനം: നവാസ് കേരളം വിട്ടിട്ടില്ല; ബസില്‍ കയറുന്ന ദൃശ്യം കിട്ടിയെന്ന് ഡിജിപി

single-img
14 June 2019

കൊച്ചിയില്‍നിന്നു കാണാതായ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ സിഐ വി.എസ്. നവാസിനെകുറിച്ച് വിവരമില്ല. വ്യാഴാഴ്ച പുലര്‍ച്ചെ കാണാതായതിനു ശേഷം കായംകുളത്തുവച്ച് ഇയാളെ കണ്ടതായി വിവരമുണ്ടെങ്കിലും, അതിനുശേഷം നവാസിലേക്കു വെളിച്ചം വീശുന്ന വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. സിഐയെ കണ്ടെത്താനായി അന്വേഷണം പുരോഗമിക്കുകയാണെന്നു പോലീസ് അറിയിച്ചു.

അന്വേഷണത്തിനായി എറണാകുളം ഡിസിപിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സി ഐ നവാസ് ബസില്‍ കയറുന്ന ദൃശ്യം കിട്ടിയിട്ടുണ്ടെന്നും ഡിജിപി പറഞ്ഞു. കാണാതായ സിഐ സംസ്ഥാനത്തിനുള്ളില്‍ തന്നെയുണ്ട്. നാലു ജില്ലകള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്നും കൊച്ചി ഡിസിപി പൂങ്കുഴലി വ്യക്തമാക്കി. മേലുദ്യോഗസ്ഥരുടെ സമ്മര്‍ദ്ദത്തെ കുറിച്ച് നേരത്തെ പരാതി കിട്ടിയിട്ടില്ലെന്നും സമ്മര്‍ദ്ദം ഉണ്ടായിരുന്നോ എന്ന് പരിശോധിക്കുമെന്നും ഡിജിപി പറഞ്ഞു.

തെക്കന്‍ ജില്ലകളിലെ ലോഡ്ജുകള്‍ കേന്ദ്രീകരിച്ചാണ് പ്രധാന അന്വേഷണം. കായംകുളത്തു വച്ച് നവാസിനെ കണ്ടു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം ഇന്നലെ കായംകുളത്തു വിശദ അന്വേഷണം നടത്തിയിരുന്നു. പാലാരിവട്ടം എസ്‌ഐ യുടെ നേതൃത്വത്തില്‍ ഉള്ള പ്രത്യേക അന്വേഷണ സംഘത്തിന് ആണ് നിലവിലെ അന്വേഷണ ചുമതല.

ഇന്നലെ പുലര്‍ച്ചെയാണ് ദുരൂഹ സാഹചര്യത്തില്‍ സിഐ നവാസിനെ കാണാതായത്. ഉന്നത ഉദ്യോഗസ്ഥനുമായുള്ള പ്രശ്‌നത്തെ തുടര്‍ന്ന് നവാസ് കടുത്ത മാനസിക സമ്മര്‍ദത്തില്‍ ആയിരുന്നു എന്നാണ് ഭാര്യ പോലീസിന് നല്‍കിയ പരാതിയില്‍ ഉള്ളത്.

അതിനിടെ, ഇന്നലെ രാവിലെ തേവര എടിഎമ്മിലെത്തി നവാസ് പണമെടുക്കുന്നതിന്റെ സി.സി.ടിവി ദൃശ്യം ലഭിച്ചു. പുലര്‍ച്ചെ സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്നാണ് തേവര എടിഎമ്മിലെത്തിയത്. ടീഷര്‍ട്ടും പാന്റ്‌സുമാണ് വേഷം. എടിഎമ്മില്‍ രണ്ടര മിനിറ്റ് ചെലവിട്ടു. 10,000 രൂപ ഇവിടെ നിന്ന് പിന്‍വലിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, സംഭവത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പൃഥിരാജിന്റെ നേതൃത്വത്തില്‍ ഡിജിപിക്ക് നിവേദനം നല്‍കിയിരുന്നു. തുടര്‍ന്ന് ഇന്നലെ കൊച്ചി അസി.കമ്മിഷണറും സിഐമായുണ്ടായ തര്‍ക്കത്തെ കുറിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ കൊച്ചി കമ്മിഷണര്‍ക്ക് ഡിജിപി നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഒരു മേലുദ്യോഗസ്ഥനുമായി നവാസ് വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് സ്റ്റേഷനില്‍ തിരിച്ചെത്തിയ ശേഷം തന്റെ ഔദ്യോഗിക ഫോണ്‍ നമ്പറിന്റെ സിം കീഴുദ്യോഗസ്ഥന് കൈമാറുകയും ചെയ്‌തെന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്.