‘പാകിസ്‌താനുമായി ഇപ്പോൾ ചർച്ചക്ക് അന്തരീക്ഷമില്ല’; ചൈനീസ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

single-img
13 June 2019

പാകിസ്താന്‍റെ സമീപനത്തിൽ മാറ്റമില്ലെന്നും അവരുമായി ഇപ്പോൾ ചർച്ചക്ക് അന്തരീക്ഷമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ചക്കിടയിലായിരുന്നു ഭീകര വിരുദ്ധ അന്തരീക്ഷം സൃഷ്ടിക്കാൻ പാകിസ്താൻ തയ്യാറാകാത്തിടത്തോളം ചർച്ചക്ക് സാഹചര്യമില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയത്. കിര്‍ഗിസ്ഥാനില്‍ നടക്കുന്ന ഷാങ്ഹായി സഹകരണ ഉച്ചകോടിക്കായി ബിഷ്ക്കെക്കിൽ എത്തിയപ്പോഴാണ് പ്രധാനമന്ത്രി ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങിനെ കണ്ടത്.

ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മോദിക്ക് പറക്കാൻ വ്യോമപാതയില്‍ പ്രത്യേക അനുമതി നല്‍കാമെന്ന് പാകിസ്താൻ അറിയിച്ചെങ്കിലും ഒമാൻ വഴി പോയാൽ മതിയെന്നായിരുന്നു ഇന്ത്യയുടെ തീരുമാനം. അതിനാല്‍ മൂന്നുമണിക്കൂർ അധികം യാത്ര ചെയ്താണ് മോദി കിർഗിസ്ഥാനിലെ ബിഷ്ക്കെക്കിൽ എത്തിയത്. കഴിഞ്ഞ ദിവസം ഇന്ത്യയിലെ അനന്ത്നാഗിൽ നടന്ന ആക്രണം പോലും ഭീകരവാദികൾക്കുള്ള പാക് പിന്തുണ വ്യക്തമാക്കുന്നു എന്ന് മോദി പറഞ്ഞു.

ഉച്ചകോടിക്കിടെ റഷ്യൻ പ്രസിഡൻറ് വ്ളാഡിമിർ പുട്ച്ചിനെയും മോദി കണ്ടു. റഷ്യ തനിക്ക് പരമോന്നത സിവിലിയൻ പുരസ്കാരം പ്രഖ്യാപിച്ചതിന് പ്രധാനമന്ത്രി അദ്ദേഹത്തെ നന്ദി അറിയിച്ചു. ഇന്നുതുടര്‍ന്നു കിർഗിസ്ഥാൻ പ്രസിഡന്‍റ് നടത്തുന്ന അത്താഴ വിരുന്നിൽ മോദി പങ്കെടുക്കും. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും വിരുന്നിൽ പങ്കെടുക്കുന്നുണ്ട്. ഇരുവരും തമ്മില്‍ ഔദ്യോഗിക കൂടിക്കാഴ്ച നിശ്ചയിച്ചിട്ടില്ലെങ്കിലും അനൗപചാരിക സംഭാഷണം നടക്കുമോ എന്ന് ആകാംക്ഷയുണ്ട്.