കോൺഗ്രസും ബിജെപിയും ഭരണഘടനക്ക് മുകളിൽ വിശ്വാസത്തെ കൊണ്ടുവന്നു; തെരെഞ്ഞെടുപ്പിൽ ഇടതുപക്ഷ പരാജയം രാഷ്ട്രീയ കാരണങ്ങൾ: കാനം രാജേന്ദ്രൻ

single-img
13 June 2019

ലോക്സഭാ തെരഞ്ഞെടുപ്പ് ഇടതുപക്ഷ പരാജയ കാരണങ്ങൾ വിലയിരുത്തി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സുപ്രീം കോടതി ഉത്തരവ് അനുസരിച്ചുകൊണ്ട് സർക്കാർ ഭരണഘടനാ ബാധ്യത നടപ്പാക്കുമ്പോൾ ഭൂരിപക്ഷം വരുന്ന വിശ്വാസി സമൂഹത്തിലുണ്ടാകുന്ന പ്രതികരണം മുൻകൂട്ടി കണാൻ എല്‍ഡിഎഫിന് കഴിഞ്ഞില്ല എന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷമാകട്ടെ തെരെഞ്ഞെടുപ്പിനെ വൈകാരിക തലത്തിൽ കൊണ്ടുപോയി. അതിലുള്ള അവരുടെ ഈ വിജയം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുണ്ടായ വിജയമാണെന്നും കാനം രാജേന്ദ്രന്‍

സംസ്ഥാനത്തുണ്ടായ പരാജയം അപ്രതീക്ഷിതിമായിരുന്നുവെന്ന് കാനം പറഞ്ഞു. രാഷ്ട്രീയമായ കാരണങ്ങളാണ് പരാജയത്തിന് കാരണം. കേന്ദ്രത്തിൽ നരേന്ദ്ര മോദിയെ അധികാരത്തിൽ നിന്നിറക്കുക എന്നതായിരുന്നു പ്രധാനമായും ഉയര്‍ത്തിയ മുദ്രാവാക്യം. അതേസമയം തന്നെ ബദൽ ഉയർത്തുന്നതിൽ മതേതര പാർട്ടികൾ പരാജയപ്പെട്ടു.

പ്രതിപക്ഷത്തിന്‍റെ ഐക്യമില്ലായ്മയാണ് കേന്ദ്രത്തിൽ ബിജെപിയെ വീണ്ടും അധികാരത്തിലെത്തിച്ചത്. കേരളത്തിലുള്ള 85% വോട്ടർമാരും മതനിരപേക്ഷതക്കാണ് വോട്ടു ചെയ്തത്. പക്ഷെ കേന്ദ്രത്തിൽ ഇടതുപക്ഷ ഐക്യമില്ലാത്തതിനാൽ കാര്യമായ സംഭാവന നൽകാനാകില്ലെന്ന് ജനം കരുതുകയും ബിജെപിക്കു ബദൽ കോൺഗ്രസാണെന്ന പ്രചാരണം ഉണ്ടാവുകയും ചെയ്തു. അതിലൂടെ മത നിരപേക്ഷ വോട്ടുകൾ കോൺഗ്രസിന് ലഭിച്ചു.

എല്‍ഡിഎഫിന് സംഭവിച്ചത് രാഷ്ട്രീയ പരാജയമാണ്. സംസ്ഥാനത്താകട്ടെ സുപ്രീം കോടതി വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇടതുപക്ഷത്തെ തകർക്കാൻ യുഡിഎഫും ബിജെപിയും ശ്രമം നടത്തി. സർക്കാർ ഭരണഘടനാ ബാധ്യത നടപ്പാക്കുമ്പോൾ ഭൂരിപക്ഷം വരുന്ന വിശ്വാസി സമൂഹത്തിലുണ്ടാകുന്ന പ്രതികരണം മുൻകൂട്ടി കണാൻ എല്‍ഡിഎഫിന് കഴിഞ്ഞില്ല. ഇടതുമുന്നണി എന്ന നിലയിൽ ബഹുജന റാലികൾ സംഘടിപ്പിച്ചിരുന്നു. വിശ്വാസ സമൂഹത്തിനോട് വെല്ലുവെളിയെന്ന് പറയുകയും ചെയ്തിരുന്നു. പക്ഷെ വിശ്വാസികൾ ഇടതുമുന്നണിയെ വിശ്വസിച്ചില്ല.

അതേസമയം വിശ്വാസത്തെ കോൺഗ്രസും ബിജെപിയും രാഷ്രീയ സമമായി കണ്ടു. അവർ ഭരണഘടനക്ക് മുകളിൽ വിശ്വാസത്തെ കൊണ്ടുവന്നു. ഇത് താൽക്കാലികമാണ്. ഇടതുപക്ഷം സൂഷ്മമായി പരിശോധിച്ച് ജനപക്ഷ നിലപാടിൽ ഉറച്ചു നിന്നു മൂന്നാട്ടു പോകും. ഇത് അവസാനത്തെ വാക്കല്ല. ഇടതുമുന്നണിയെ ശക്തിപ്പെടുത്തി മുന്നോട്ടു പോകും.

നിലവിൽ കേരളത്തിൽ എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള അന്തരം 12% ശതമാനമാണ്. വളരെ ചെറിയ വ്യത്യാസമായിരുന്നു നേരെത്തെ ഉണ്ടായിരുന്നത്. ഇപ്പോഴുള്ള അന്തരം സി പി ഐ ഗൗരവമായി തന്നെ കാണുന്നു. പരിഹരിക്കാനായി ബൂത്ത് തലം മുതൽ സിപിഐ പരിശോധന നടത്തും. ഇടതുമുന്നണിയുടെ പരാജയത്തിൽ മാധ്യമങ്ങൾക്ക് നല്ല പങ്കുണ്ട്. മുന്നണിക്കെതിരായി വാർത്തകൾ പ്രചരിപ്പിക്കാൻ കോർപ്പറേറ്റ് അജണ്ടയുണ്ടായിരുന്നു. ‘നാം വിചാരിച്ചാൽ മുഖ്യമന്ത്രിയുടെ ശൈലി മാറ്റാനാകില്ല. ഇത്രയും പ്രായമായ വ്യക്തിയുടെ ശൈലി ഞങ്ങൾക് മാറ്റാനാകില്ല’, ഈ ശൈലി ഉണ്ടായിരിക്കുമ്പോഴാണ് അദ്ദേഹം മുഖ്യമന്ത്രിയായത്, ചെങ്ങന്നൂർ ജയിച്ചതുമെന്നും കാനം തിരുവനന്തപുരത്ത് പറഞ്ഞു.