ദുബായിലെ സ്വകാര്യ സ്കൂളുകൾ പുതിയ അധ്യയന വർഷത്തിൽ ഫീസ് വര്‍ദ്ധിപ്പിക്കുന്നു
ദുബായില്‍ സ്വകാര്യസ്കൂളുകള്‍ ഈ അധ്യയന വര്‍ഷംമുതല്‍ ഫീസ് വര്‍ദ്ധിപ്പിക്കുന്നുവെന്ന് കാണിച്ച് രക്ഷിതാക്കള്‍ക്ക് അറിയിപ്പ് നല്‍കി. കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ ഫീസ് വര്‍ദ്ധിപ്പിക്കാന്‍ ദുബായ് ഭരണകൂടം സ്വകാര്യ സ്കൂളുകളെ അനുവദിച്ചിരുന്നില്ല. സര്‍ക്കാര്‍ നിയന്ത്രണത്തിന്റെ സമയപരിധി അവസാനിക്കുന്നതോടെയാണ് പുതിയ വര്‍ഷത്തെ ഫീസ് വര്‍ധിപ്പിക്കാന്‍ സ്കൂളുകാര്‍ തീരുമാനിച്ചത്.
കഴിഞ്ഞ അധ്യയനവര്‍ഷം തന്നെ ദുബായ് നോളജ് ആന്‍ഡ് ഹ്യുമന്‍ ഡെവലപ്മെന്റ് അതോറിറ്റിയുടെ പരിശോധനകള്‍ പ്രകാരം 150 സ്കൂളുകള്‍ക്ക് ഫീസ് വര്‍ദ്ധിപ്പിക്കാന്‍ അനുമതി നല്‍കിയിരുന്നു. രാജ്യത്ത് സ്കൂളുകളില്‍ ഫീസ് വര്‍ദ്ധിപ്പിക്കുന്നത് സ്റ്റാറ്റിസ്റ്റിക്സ് സെന്റര്‍ ഔദ്യോഗികമായി നിര്‍ണ്ണയിച്ച എജ്യുക്കേഷന്‍ കോസ്റ്റ് ഇന്‍ഡക്സ് അടിസ്ഥാനപ്പെടുത്തിയാണ്.
ഇത് പ്രകാരം നോളജ് ആന്‍ഡ് ഹ്യുമന്‍ ഡെവലപ്മെന്റ് അതോറിറ്റിയുടെ പരിശോധനയില്‍ നിലവാരം കാത്തുസൂക്ഷിക്കുന്നുണ്ടെന്ന് കണ്ടെത്തിയ 141 സ്കൂളുകള്‍ക്ക് 2.07 ശതമാനം ട്യുഷന്‍ ഫീസില്‍ വര്‍ധനവ് വരുത്താനാകും. മുന്‍പുള്ളതിനേക്കാള്‍ പഠന- ഇതര കാര്യങ്ങളില്‍ നിലവാരം മെച്ചപ്പെടുത്തിയ ഒന്‍പത് സ്കൂളുകള്‍ക്ക് 4.14 ശതമാനം ഫീസ് കൂട്ടാനാകുമെന്നാണ് റിപ്പോര്‍ട്ട്.