ഹാരിസൺസ് മലയാളം കമ്പനിയുടെ തോട്ടങ്ങളിൽ നിന്ന് ഭൂനികുതി പിരിക്കണം; കളക്ടർമാർക്ക് സർക്കാർ നിർദ്ദേശം

single-img
12 June 2019

ഹാരിസൺസ് മലയാളം കമ്പനിയുടെ കീഴിലുള്ള തോട്ടങ്ങളിൽ നിന്ന് ഭൂനികുതി പിരിക്കാൻ ജില്ലാ കളക്ടർമാർക്ക് സംസ്ഥാന സർക്കാർ നിർദ്ദേശം നൽകി. സംസ്ഥാനത്താകെ കമ്പനി കൈയേറിയ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ നടപടികളെടുക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് ഈ പുതിയ നീക്കം. ഉപാധികളോടെ തന്നെ ഭൂനികുതി കമ്പനിയിൽ നിന്നും സ്വീകരിക്കാനും വളർച്ചയെത്തിയ റബ്ബർ മരങ്ങൾ മുറിച്ചുമാറ്റി പുതിയവ വച്ചുപിടിപ്പിക്കാനും അനുവാദം നൽണമെന്നാണ് കളക്ടർമാർക്ക് നൽകിയ നിർദ്ദേശം.

സുപ്രിംകോടതി പുറപ്പെടുവിച്ചിട്ടുള്ള നിർദ്ദേശമനുസരിച്ചാണ് നടപടിയെന്നാണ് റവന്യൂവകുപ്പ് ഉന്നതവൃത്തങ്ങൾ വിശദീകരിക്കുന്നത്. ഇത്തരത്തിൽ ഭൂനികുതി പിരിക്കാതിരിക്കുന്നതിലൂടെ വർഷം തോറും കോടിക്കണക്കിന് രൂപയാണ് സർക്കാരിന് നഷ്ടമാകുന്നത്. ഈ നഷ്ടം ഒഴിവാക്കാൻ കൂടി വേണ്ടിയാണ് തീരുമാനമെന്നും പറയുന്നു.

2012 മുതലാണ് ഹാരിസൺസ് മലയാളം ലിമിറ്റഡിന്റെ കൈയിലുള്ള തോട്ടങ്ങളിൽ നിന്ന് സർക്കാർ ഭൂനികുതി പിരിക്കാതായത്. സ്വകാര്യഭൂമിക്കാണ് സർക്കാർ ഭൂനികുതി പിരിക്കാറുള്ളത് ഇവിടെ പക്ഷെ കമ്പനിയുടെ കൈയിലുള്ളത് സർക്കാർ ഭൂമിയാണെന്നും അതിനാൽ നികുതി പിരിക്കാനാകില്ലെന്നുമായിരുന്നു സർക്കാർ നിലപാട്.

പക്ഷെ ഇപ്പോൾ ഹാരിസൺസ് തോട്ടങ്ങളിൽ നിന്ന് നികുതി പിരിക്കാനും അതോടൊപ്പം തന്നെ പ്രാദേശിക കോടതികളിൽ നിലവിലുള്ള കേസുകളിൽ വിധി വരുന്നത് അനുസരിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കാനുമാണ് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി കളക്ടർമാർക്ക് നൽകിയ ഉത്തരവിൽ വ്യക്തമാക്കിയത്. മുൻപ് സംസ്ഥാന സർക്കാർ നിയോഗിച്ച സ്‌പെഷൽ ഓഫീസർ എംജി രാജമാണിക്യം ഹാരിസൺസ് ലിമിറ്റഡ് 38,000 ഏക്കറിലേറെ സർക്കാർ ഭൂമി അനധികൃതമായി കൈവശം വച്ചിരിക്കുന്നുവെന്നും ഇത് കണ്ടുകെട്ടണമെന്നും റിപ്പോർട്ട് നൽകിയിരുന്നു.