മുന്‍ പ്രധാനമന്ത്രി മൻ മോഹൻ സിംഗിന്റെ ക്യാബിനറ്റ് മന്ത്രിയുടെ പദവിയിലുള്ള സ്റ്റാഫും ആനുകൂല്യങ്ങളും പ്രധാനമന്ത്രിയുടെ ഓഫീസ് വെട്ടിക്കുറച്ചു
മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനു അനുവദിച്ചിരുന്ന വിമാനയാത്ര, മെഡിക്കല്‍ അലവന്‍സ് ഉൾപ്പെടെ എല്ലാ ആനുകൂല്യങ്ങളും പ്രധാനമന്ത്രിയുടെ ഓഫീസ് വെട്ടിക്കുറച്ചു. പ്രൈവറ്റ് സെക്രട്ടറി ഉൾപ്പെടെ 14 പേരുടെ പേഴ്സണല്‍ സ്റ്റാഫ്, ഔദ്യോഗിക വസതി എന്നിവ അടക്കം കാബിനറ്റ് മന്ത്രിമാര്‍ക്കുള്ള ആനുകൂല്യങ്ങളാണു മുന്‍ പ്രധാനമന്ത്രിക്ക് നല്കിവന്നിരുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ പുതിയ അറിയിപ്പ് പ്രകാരം ഇനി മുതല്‍ മന്മോഹന് ഏറ്റവും താഴത്തെ തട്ടിലുള്ള രണ്ടു പേഴ്സണല്‍ സഹായിമാരും മൂന്നു പ്യൂണ്‍മാരും അടക്കം അഞ്ചു സ്റ്റാഫിനെ മാത്രമാണു കേന്ദ്രം അനുവദിച്ചിരിക്കുന്നത്.
ആദ്യ എൻഡിഎ മന്ത്രിസഭയുടെ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിക്ക് മരണം വരെ നല്കിയ കാബിനറ്റ് മന്ത്രിമാര്‍ക്കുള്ള പ്രത്യേക ആനുകൂല്യങ്ങളാണ് 86 വയസുള്ള മന്മോഹനു നിഷേധിച്ചിരിക്കുന്നത്. മോദി രാജ്യത്ത് നടപ്പാക്കിയ നോട്ടുനിരോധനത്തിനെതിരെ രൂക്ഷവിമര്‍ശനം നടത്തിയ മുന്‍ പ്രധാനമന്ത്രി ഡോ. മൻ മോഹൻ സിംഗിനെതിരെയുള്ള പ്രതികാരനടപടിയാണു ഇതെന്നാണു വ്യാഖ്യാനിക്കപ്പെടുന്നത്. നോട്ട് അസാധുവാക്കൽ നടപടി ആസൂത്രിത കൊള്ളയും നിയമാനുസൃത പിടിച്ചുപറിയുമാണെന്ന് മൻ മോഹൻ പാര്‍ലമെന്റിലും പൊതുവേദിയിലും ആഞ്ഞടിച്ചിരുന്നു.
തനിക്ക് ഇപ്പോഴുള്ള എല്ലാ സ്റ്റാഫ് അംഗങ്ങളെയും അതോടൊപ്പം മറ്റ് അനുകൂല്യങ്ങളും തുടരാന്‍ അനുവദിക്കണമെന്നഭ്യര്‍ഥിച്ച് മന്മോഹന് സിംഗ് പ്രധാനമന്ത്രിക്കു കത്തെഴുതിയിരുന്നു. പക്ഷെ കാബിനറ്റ് മന്ത്രിയുടെ പദവിയിലുള്ള സ്റ്റാഫും അനുകൂല്യങ്ങളും നിഷേധിച്ചുകൊണ്ട് പ്രധാനമന്ത്രിയുടെ ഓഫീസ് ഔദ്യോഗിക തീരുമാനം അറിയിച്ചുകഴിഞ്ഞു.
രാജ്യത്ത് മുൻ പ്രധാനമന്ത്രിമാർക്കു ക്യാബിനറ്റ് പദവി നൽകിക്കൊണ്ടുള്ള നിയമം കൊണ്ടുവന്നത് നരസിംഹറാവുവിൻ്റെ കാലത്തായിരുന്നു. അഞ്ച് വർഷത്തേക്കാണ് ആനുകൂല്യമെങ്കിലും അവർ ആവശ്യപ്പെടുന്നതനുസരിച്ച് നീട്ടിനൽകാമെന്നും വ്യവസ്ഥയുണ്ട്. നിയമപ്രകാരം അനുവദിക്കുന്ന പദവിയും ആനുകൂല്യങ്ങളുമെല്ലാം നരസിംഹ റാവു മുതല്‍ വാജ്പേയി വരെയുള്ള മുന്‍ പ്രധാനമന്ത്രിമാര്‍ക്ക് അവരുടെ മരണംവരെ വീണ്ടും നീട്ടി നല്‍കിയിരുന്നു.
ബിജെപി നേതാവായിരുന്ന വാജ്പേയിക്ക് മറവിരോഗം ബാധിച്ച് അപേക്ഷ അയയ്ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നെങ്കിലും, ശേഷമുള്ള പത്തുവര്‍ഷക്കാലം അധികാരത്തിലിരുന്ന മന്മോഹന് സിംഗ് സര്‍ക്കാര്‍ ആനുകൂല്യങ്ങളും മുഴുവന്‍ സ്റ്റാഫ് അംഗങ്ങളെയും അദ്ദേഹത്തിന്റെ മരണം വരെ തടസമില്ലാതെ അനുവദിച്ചിരുന്നു. വാജ്പേയിയുടെ ഓഫീസ് നൽകിയറെ അപേക്ഷയനുസരിച്ച് 14നു പകരം 12 സ്റ്റാഫിനെയാണു അവസാനം വരെ സര്‍ക്കാര്‍ ചെലവില്‍ നല്‍കിയിരുന്നത്.
പ്രധാനമന്ത്രിയുടെ ഇപ്പോഴുള്ള നിർദ്ദേശ പ്രകാരം സ്വന്തംപ്രൈവറ്റ് സെക്രട്ടറിയെ പോലും തുടര്‍ന്നു നിയമിക്കാന്‍ മന്മോഹന് സിംഗിനു കഴിയാത്ത നിലയാണുള്ളത്. ഇപ്പോഴുള്ള 14 സ്റ്റാഫിനു പകരം ഇനി മൂന്നു പ്യൂണ്‍, രണ്ടു പിഎ എന്നിവരെ മാത്രമേ അനുവദിക്കാനാകൂ എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് കഴിഞ്ഞ ദിവസം രേഖാമൂലം മന്മോഹന് സിംഗിനെ അറിയിച്ചു. വീണ്ടും എംപിയായി തുടരാനായാല്‍ താഴ്ന്ന ഗ്രേഡിലുള്ള ഒരാളെ സെക്രട്ടറിയായി നിയമിക്കാന്‍ മാത്രമേ മന്മോഹന് സിംഗിനു കഴിയൂ എന്നാണറിയുന്നത്