‘മമതാ ബാനർജി മരിച്ചു കിടക്കുന്നത് കാണിച്ചു തരുന്ന വ്യക്തിക്ക് ഒരു കോടി രൂപ’; വാഗ്ദാനവുമായി വ്യാജ പേരില്‍ അജ്ഞാതന്റെ കത്ത്
പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായ മമതാ ബാനർജി മരിച്ചു കിടക്കുന്നത് കാണിച്ചു തരുന്ന വ്യക്തിക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്ത് അജ്ഞാതന്റെ കത്ത്. അരാംബാഗ് മണ്ഡലത്തിലെ തൃണമൂൽ കോൺഗ്രസ് എംപി അപരുപ പോഡറിനാണ് ഭീഷണി കത്ത് ലഭിച്ചിരിക്കുന്നത്. അദ്ദേഹം ശ്രീരാംപുർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. കത്തിനോടൊപ്പം മമതയുടെ മോർഫ് ചെയ്ത ചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്.
രജ്വീർ കില്ല എന്ന പേരിലാണ് കത്ത് എഴുതിയിരിക്കുന്നത്. ഒരു ഫോൺ നമ്പറും കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഈ പേരും നമ്പരും രാജ്വീർ കില്ല എന്ന പേരിൽ തന്നെയുള്ള ബിന്ധാനഗർ സ്വദേശിയുടേതാണ്. തന്റെ അറിവില്ലാതെ പേരും ഫോൺ നമ്പറും വ്യാജ കത്തെഴുതാൻ ഉപയോഗിച്ചെന്ന് കാണിച്ച് ഇയാളും പോലീസിൽ പരാതി നൽകി. ബിജെപിയുടെ എം.പി സൗമിത്ര ഖാന് ഇന്നലെ മമതാ ബാനര്‍ജിയെ പിശാചെന്ന് വിളിക്കുകയും ഹിന്ദുക്കളെയും മുസ്ലീങ്ങളെയും തമ്മില്‍ തല്ലിക്കാനാണ് മമതയുടെ ശ്രമിക്കുന്നതെന്നും സൗമിത്ര ആരോപിക്കുകയും ഉണ്ടായിരുന്നു.അതിന് പിന്നാലെയാണ് മമതയെ പിശാചായി ചിത്രീകരിച്ചുകൊണ്ടുള്ള കത്ത് ലഭിച്ചത്.