യുവരാജിനൊപ്പം ആ പന്ത്രണ്ടാം നമ്പര്‍ ജേഴ്‌സിയും വിരമിക്കണം: ഗംഭീര്‍

single-img
10 June 2019

ഇന്ത്യയുടെ എക്കാലത്തെയും മികച്ച മധ്യനിര ബാറ്റ്‌സ്മാനായ യുവരാജ് സിങ്ങ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. യുവരാജ് സിങ്ങ് തന്നെയാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. വൈകാരികമായ പ്രസംഗത്തിലൂടെയായിരുന്നു യുവിയുടെ വിടവാങ്ങല്‍.

ക്രിക്കറ്റാണ് തനിക്ക് എല്ലാം നേടി തന്നത്. അസാധ്യമായതെല്ലാം സാധ്യമാകുമെന്ന് പഠിപ്പിച്ചത്. 2000ത്തില്‍ കളിക്കാന്‍ അവസരം നല്‍കിയ സൗരവ് ഗാംഗുലിക്കും സുഹൃത്തും മുന്‍ ഇന്ത്യന്‍ നായകനുമായ എം.എസ് ധോണിക്കും നന്ദി അര്‍പ്പിക്കുന്നു. സച്ചിനൊപ്പം കളിക്കാന്‍ സാധിച്ചത് ഭാഗ്യമായി കണക്കാക്കുന്നു. യുവരാജ് പറഞ്ഞു.

അതിനിടെ, യുവരാജ് സിങ്ങിനെ പ്രകീര്‍ത്തിച്ച് മുന്‍ ഇന്ത്യന്‍ താരവും എംപിയുമായ ഗൗതം ഗംഭീര്‍ രംഗത്തെത്തി. പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാനാണ് യുവരാജ് സിങ്ങെന്ന് ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചു.

യുവരാജിനോടുള്ള ആദരമായി അദ്ദേഹത്തിന്റെ പന്ത്രണ്ടാം നമ്പര്‍ ജേഴ്‌സി ബിസിസിഐ പിന്‍വലിക്കണമെന്നും ഗംഭീര്‍ ട്വിറ്ററില്‍ ആവശ്യപ്പെട്ടു. എനിക്ക് താങ്കളെപ്പോലൊരു ചാമ്പ്യനായി ബാറ്റ് ചെയ്യാനായെങ്കില്‍ എന്ന വാചകത്തോടെയാണ് ഗംഭീര്‍ ട്വീറ്റ് അവസാനിപ്പിക്കുന്നത്.