ഷാങ്ഹായ് ഉച്ചകോടി: മോദിക്ക് പാക് വ്യോമപാതയിലൂടെ പറക്കാന്‍ അനുമതി നല്‍കണം; പാകിസ്താനോട് ഇന്ത്യ

single-img
9 June 2019

കിര്‍ഗിസ്ഥാനില നടക്കുന്ന ഷാങ്ഹായ് കോ-ഓപറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പാക് വ്യോമപാതയിലൂടെ പറക്കാന്‍ അനുമതി നല്‍കണമെന്ന് പാകിസ്ഥാനോട് ഇന്ത്യ ആവശ്യപ്പെട്ടു. ഈ മാസം 13, 14 തീയ്യതികളിലാണ് ഉച്ചകോടി നടക്കുക. പാകിസ്താനിലെ ബാലാക്കോട്ടില്‍ ജെയ്‌ഷെ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തിയതിന് പിന്നാലെ പാകിസ്താന്‍ തങ്ങളുടെ വ്യോമപാത പൂര്‍ണമായും അടച്ചിരുന്നു.

ആകെയുള്ള പതിനൊന്ന് വ്യോമപാതകളില്‍ ദക്ഷിണ പാകിസ്താനിലെ രണ്ടെണ്ണം മാത്രമാണ് പിന്നീട് തുറന്നത്. മെയ് 21ന് എസ്.സി.ഒയുടെ വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പാകിസ്താനിലൂടെ കിര്‍ഗിസ്ഥാനിലേക്ക് പറക്കാന്‍ മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് പാകിസ്താന്‍ അനുമതി നല്‍കിയിരുന്നു. ബാലാക്കോട്ടിന് ശേഷം ഇന്ത്യന്‍ വ്യോമപാതയില്‍ ഏര്‍പ്പെടുത്തിയ താത്കാലിക നിയന്ത്രണങ്ങള്‍ എടുത്തുമാറ്റിയതായി ഇന്ത്യന്‍ വ്യോമസേന മെയ് 31ന് അറിയിച്ചിരുന്നു എങ്കിലും പാകിസ്താനും നിയന്ത്രണങ്ങള്‍ പൂര്‍ണമായും എടുത്തു മാറ്റാതെ യാത്രാവിമാനങ്ങള്‍ക്ക് ഇരുരാജ്യങ്ങള്‍ക്കിടയിലും പറക്കാന്‍ സാധിക്കില്ല.