ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ‘ചൗക്കിദാര്‍ ചോര്‍ ഹെ’ എന്ന മുദ്രാവാക്യം ആദ്യമായി കേള്‍ക്കുന്നത് വയനാട്ടില്‍: രാഹുല്‍ ഗാന്ധി

single-img
8 June 2019

ലോക്‌സഭാ തെരഞ്ഞെടു സമയത്തിന് ശേഷം ചൗക്കിദാര്‍ ചോര്‍ ഹെ എന്ന മുദ്രാവാക്യം കേള്‍ക്കുന്നത് വയനാട്ടില്‍ നിന്നാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വയനാട് സന്ദർശിക്കുന്ന രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന് മുന്‍പായി പ്രവര്‍ത്തകര്‍ ഒന്നടങ്കം ചൗക്കിദാര്‍ ചോര്‍ ഹെ മുദ്രാവാക്യം മുഴക്കിയപ്പോഴായിരുന്നു രാഹുലിന്റെ ഈ പ്രതികരണം.

‘ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്ന സമയ ശേഷം ഈ മുദ്രാവാക്യം കേള്‍ക്കുന്നത് ആദ്യമായിട്ടാണ്. അത് ഈ വയനാട്ടില്‍ വെച്ചാണ്’- രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായാണ് രാഹുല്‍ ജനങ്ങളെ അഭിസംബോധന ചെയ്തത്. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് പാർട്ടി പോരാടുന്നത് വിഷത്തിനെതിരെയാണെന്നും മോദി രാജ്യത്തെ വിഭജിക്കാന്‍ വിഷം ചീറ്റുകയാണെന്നും രാഹുല്‍ പ്രസംഗത്തിൽ വിമര്‍ശിച്ചു.

‘മിസ്റ്റര്‍ നരേന്ദ്രമോദി വിഷം ഉപയോഗിക്കുന്നു. പകരം ഞാന്‍ കരുത്തുള്ള വാക്കുകളാണ് ഉപയോഗിക്കുന്നത്. മോദി രാജ്യത്തെ വിഭജിക്കാനായി വിഷം ഉപയോഗിക്കുകയാണ്. അദ്ദേഹം രാജ്യത്തിനെ വിഭജിക്കാന്‍ രോഷം ഉപയോഗിക്കുന്നു. തെരഞ്ഞെടുപ്പില്‍ വിജയിക്കാനായി അദ്ദേഹം കള്ളം പറയുന്നു, രാഹുല്‍ഗാന്ധി പറഞ്ഞു.
കോണ്‍ഗ്രസ് എന്നും സത്യത്തിനും സ്‌നേഹത്തിനും ഒപ്പം നില്‍ക്കുന്ന പാര്‍ട്ടിയാണ്. അതിനാൽ തന്നെ മോദിയുടെ വര്‍ഗീയതയ്ക്കും വിദ്വേഷ പ്രചരണത്തിനെതിരെയും തുടര്‍ന്നും പോരാടും.

കല്‍പ്പറ്റയിൽ നടന്ന റോഡ് ഷോയ്ക്ക് ശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍. ലോക്സഭാ തെരഞ്ഞെുപ്പിലെ വിജയ ശേഷം ആദ്യമായാണ് രാഹുല്‍ തന്റെ മണ്ഡലമായ വയനാട്ടില്‍ എത്തുന്നത്.