പകയും വിദ്വേഷവും വളർത്തി ജനങ്ങളെ വിഭജിക്കാനാണ് മോദി ശ്രമിച്ചത്; കള്ളങ്ങൾ പറഞ്ഞാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്: രാഹുല്‍ ഗാന്ധി

single-img
8 June 2019

നരേന്ദ്ര മോദി തിരഞ്ഞെടുപ്പിൽ വിഷലിപ്തമായ പ്രചാരണമാണ് നടത്തിയതെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പിനു ശേഷം വയനാട്ടില്‍ വോട്ടര്‍മാര്‍ക്കു നന്ദി പറയാനെത്തിയ രാഹുല്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു. പകയും വിദ്വേഷവും വളർത്തി ജനങ്ങളെ വിഭജിക്കാനാണ് മോദി ശ്രമിച്ചത്.

കള്ളങ്ങൾ പറഞ്ഞാണ് അദ്ദേഹം തിരഞ്ഞെടുപ്പിനെ നേരിട്ടത്. നരേന്ദ്ര മോദി നുണയും വിദ്വേഷവുമാണ് പ്രചരിപ്പിക്കുന്നത്. കോൺഗ്രസ് സത്യത്തിനും സ്നേഹത്തിനുമൊപ്പമാണ്. കോണ്‍ഗ്രസിന്റെ എംപിയാണ് ഞാനെങ്കിലും വയനാട്ടിലെ എല്ലാ പാർട്ടിയിലുമുള്ള ആളുകൾ‌ എനിക്ക് വോട്ടുചെയ്തിട്ടുണ്ട്. എന്റെ വാതിൽ വയനാട്ടിലുള്ള ഓരോരുത്തർക്കുമായി തുറന്നിട്ടിരിക്കുകയാണ്. നിങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കുകയും പരിഹരിക്കുകയുമാണ് എന്റെ ചുമതല– രാഹുൽ പറ‍ഞ്ഞു.

വയനാട് സന്ദർശനത്തിന്‍റെ രണ്ടാം ദിവസം പ്രത്യേക പ്രതിനിധി സംഘവുമായി രാഹുൽ ഗാന്ധി ചർച്ചകൾ നടത്തി. രാത്രിയാത്ര നിരോധനം, വയനാട്ടിലേക്കുള്ള റെയിൽവെ ലൈൻ, ആദിവാസി, കർഷക പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ രാഹുൽ ഗാന്ധി പ്രതിനിധി സംഘവുമായി ചർച്ച നടത്തിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അറിയിച്ചു. വയനാടിന്‍റെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പാർലമെന്‍റിൽ ഉന്നയിക്കാമെന്ന് ഉറപ്പു നൽകിയതായും കെ സി വേണുഗോപാൽ അറിയിച്ചു.

രാഹുൽ ഗാന്ധിയുടെ റോഡ് ഷോ കൽപ്പറ്റ നഗരസഭാ ഓഫീസിന് മുന്നിൽ നിന്നാണ് തുടങ്ങിയത്. ”കോൺഗ്രസ് പ്രവർത്തകനാണ് ഞാൻ, പക്ഷേ വയനാട്ടിലെ ഏത് പൗരൻമാർക്കും ഏത് പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നവർക്കും എന്‍റെ ഓഫീസിന്‍റെ വാതിൽ തുറന്നു കിടക്കുമെന്ന് റോഡ് ഷോയിൽ രാഹുൽ പറ‍ഞ്ഞു.