ശബരിമല വിഷയത്തിൽ മറ്റൊരു നിലപാട് സ്വീകരിക്കാൻ സർക്കാരിന് ആകുമായിരുന്നില്ല; കേരളത്തിൽ ബിജെപിയുടെ വളർച്ച ആശങ്കാ ജനകം: സിപിഎം കേന്ദ്ര കമ്മിറ്റി അവലോകന റിപ്പോർട്ട്

single-img
6 June 2019

ശബരിമല വിഷയത്തില്‍ കേരളത്തിലെ വിശ്വാസി സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ എതിരാളികൾക്ക് കഴിഞ്ഞുവെന്ന്‍ സിപിഎം കേന്ദ്രകമ്മിറ്റി അവലോകന റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ പാർട്ടിയുടെ വോട്ട് വിഹിതത്തിൽ ഇടിവുണ്ടായി, അതേപോലെ ബിജെപിയുടെ വളർച്ച ആശങ്കാജനകമാണ് എന്നീ രണ്ട് കാര്യങ്ങളിൽ കടുത്ത ആശങ്കയുണ്ടെന്ന അവലോകനമാണ് കേന്ദ്ര നേതൃത്വം തയ്യാറാക്കിയിരിക്കുന്നത്.

പക്ഷെ നിലവിലെ നിലപാട് അല്ലാതെ ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് നയം മാറ്റാനാകില്ലെന്നും സിപിഎം നേതൃത്വം അവലോകന റിപ്പോർട്ടിൽ നിലപാടെടുക്കുന്നു. മറിച്ചൊരു നിലപാട് സ്വീകരിക്കാൻ സർക്കാരിന് ആകുമായിരുന്നില്ല. എന്നാല്‍ ജനങ്ങളെ ഇക്കാര്യം ബോധ്യപ്പെടുത്താൻ കേരളത്തിലെ പാർട്ടിക്ക് കഴിയണമെന്നും സിപിഎം നേതൃത്വം നിർദ്ദേശിക്കും. ന്യൂനപക്ഷത്തെ വോട്ടുകൾ മാറിയും മറിഞ്ഞും ഇരുമുന്നണികൾക്കും കിട്ടിയ ചരിത്രമാണ് കേരളത്തിലേത്.

പാര്‍ട്ടിക്ക് ലഭിച്ചിരുന്ന പരമ്പരാഗത വോട്ടുബാങ്കിൽ ചോർച്ചയുണ്ടായതിന് ശബരിമല കാരണമായിട്ടുണ്ട്. ഇക്കാര്യത്തില്‍ എതിരാളികളുടെ പ്രചാരണം ഫലപ്രദമായി ചെറുക്കാനായില്ല. ബിജെപിക്കെതിരെ ദേശീയ തലത്തിൽ നടന്ന പ്രചാരവേലയും തിരിച്ചടിക്കിടയാക്കിയെന്നും കേന്ദ്രകമ്മിറ്റി അവലോകന റിപ്പോർട്ട് വിലയിരുത്തുന്നു. ബംഗാളിലാകട്ടെ പാർട്ടി അനുഭാവികളുടടെ വോട്ട് ബിജെപിയിലേക്ക് ചോർന്നത് വൻ തകർച്ചക്ക് ഇടയാക്കി. ഇതിലും വലിയ തിരുത്തലുകൾ വേണ്ടിവരും. ബംഗാളില്‍ കോൺഗ്രസുമായി സഖ്യമുണ്ടായിരുന്നെങ്കിൽ തകർച്ച ഒഴിവാക്കാമായിരുന്നു എന്ന സംസ്ഥാന നേതൃത്വത്തിന്‍റെ അവലോകനത്തോട് പിബിയിൽ ഒരു വിഭാഗം വിയോജിക്കുകയാണ്.

തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടായെങ്കിലും ജനറൽ സെക്രട്ടറിയുടെ ഉൾപ്പെടെ ആരുടേയും രാജി ഇപ്പോൾ കേന്ദ്രനേതൃത്വത്തിന് മുന്നിൽ ഇല്ലെന്നും ആരെങ്കിലും രാജിക്ക് തയ്യാറായാൽ അത് സ്വീകരിക്കുന്ന കാര്യം അപ്പോൾ പരിഗണിക്കാമെന്നും കേന്ദ്രനേതൃത്വം വ്യക്തമാക്കുന്നു.