ബാലഭാസ്കറിന്‍റെ ദുരൂഹ മരണം: കലാഭവൻ സോബി മൊഴി നല്‍കി; ക്രൈം ബ്രാഞ്ച് ബാങ്ക് അക്കൗണ്ടുകൾ ഉള്‍പ്പടെ പരിശോധിക്കും
ദുരൂഹ സാഹചര്യത്തിൽ വാഹനാപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയ വയലിനിസ്റ് ബാലഭാസ്കറിന്റെ ബാങ്ക് അക്കൗണ്ടുകൾ ക്രൈംബ്രാഞ്ച് പരിശോധിക്കും. ഇദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പണം തിരിമറി നടത്തിയെന്ന ആരോപണത്തെ തുടർന്നാണ് നീക്കം.
അതേസമയം ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സുപ്രധാന മൊഴി നൽകാൻ മിമിക്രി കലാകാരൻ കലാഭവൻ സോബി ക്രൈംബ്രാഞ്ച് ഓഫീസിലെത്തി. വാഹനം അപകടത്തിൽപെട്ട ശേഷം അപകട സ്ഥലത്ത് നിന്ന് രണ്ട് പേർ രക്ഷപ്പെടുന്നത് കണ്ടുവെന്നായിരുന്നു സോബിയുടെ വെളിപ്പെടുത്തൽ. ഇത് ആരെന്നും എന്തിനെന്നും ദുരൂഹതയുണ്ടെന്നും സോബി വെളിപ്പെടുത്തിയിരുന്നു.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ പ്രകാശൻ തമ്പിയുള്‍പ്പെടെയുള്ളവര്‍ പ്രതികളായ സാഹചര്യത്തില്‍ ബാലഭാസ്കറിന്റെ പിതാവ് കെസി ഉണ്ണിയുടെ മൊഴി ഡിആര്‍ഐ സംഘം രേഖപ്പെടുത്തും. കഴിഞ്ഞ ദിവസവും ക്രൈംബ്രാഞ്ച് കെസി ഉണ്ണിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു .