മുഖ്യമന്ത്രി പിണറായി വിജയന്റെ അകമ്പടിവാഹനം വീണ്ടും വഴിതെറ്റി; എസ്.ഐക്കും രണ്ട് ഡ്രൈവര്‍മാര്‍ക്കും ‘പണികിട്ടി’

single-img
4 June 2019

കോഴിക്കോട് വിമാനത്താവളത്തിലേക്കുള്ള യാത്രയില്‍ രാമനാട്ടുകര മേല്‍പാലത്തില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ അകമ്പടിവാഹനം വഴിതെറ്റിയ സംഭവത്തില്‍ എസ്.ഐ.യെയും രണ്ടു പോലീസ് ഡ്രൈവര്‍മാരെയും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. സിറ്റി ട്രാഫിക് എസ്.ഐ. ഗണേശന്‍, ഡ്രൈവര്‍ ബൈജു, മാറാട് സ്റ്റേഷനിലെ ഡ്രൈവര്‍ സത്യനേശന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

സുരക്ഷാപ്പാളിച്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി സിറ്റി പോലീസ് മേധാവി എ.വി. ജോര്‍ജാണ് ഇവരുടെ പേരില്‍ നടപടി സ്വീകരിച്ചത്.
അകമ്പടിപോയ മാറാട് സി.ഐ. കെ. ദിലീഷിനോട് വിശദീകരണം തേടി. സി.ഐ.യുടെ വിശദീകരണം തൃപ്തികരമല്ലെങ്കില്‍ എ.വി. ജോര്‍ജ് ഉത്തരമേഖലാ ഐ.ജി.ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നാണ് വിവരം.

ഞായറാഴ്ച രാത്രി ഒമ്പതേമുക്കാലിനാണ് മുഖ്യമന്ത്രി ഗസ്റ്റ് ഹൗസില്‍നിന്ന് ഇറങ്ങിയത്. പത്തിന് രാമനാട്ടുകര മേല്‍പ്പാലത്തിന് സമീപമെത്തിയപ്പോള്‍ മുന്നില്‍ ട്രെയിലര്‍ ഉണ്ടായിരുന്നു. പിന്നില്‍ നിന്ന് മുഖ്യമന്ത്രിയുടെ വാഹനവും പോലീസിന്റെ അകമ്പടിവാഹനങ്ങളും നിര്‍ത്താതെ ഹോണടിക്കുന്നത് കേട്ടതോടെ ഭയാശങ്കയിലായ ട്രെയിലറിന്റെ ഡ്രൈവര്‍ മേല്‍പ്പാലത്തിന് അരികിലായി വണ്ടി ഒതുക്കിയിട്ടു.

മേല്‍പ്പാലത്തിന് സമീപം യുടേണ്‍ വഴി ഇടത്തേക്ക് തിരിഞ്ഞാണ് വിമാനത്താവളത്തിലേക്ക് പോകേണ്ടിയിരുന്നത്. എന്നാല്‍, അകമ്പടിവാഹനങ്ങള്‍ക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ വാഹനവും മേല്‍പ്പാലത്തിലൂടെ മുന്നോട്ടുപോയി. പിന്നീടാണ് മേല്‍പ്പാലത്തിന് താഴെയുള്ള റോഡിലൂടെയാണ് വഴിയെന്ന് പോലീസ് ഡ്രൈവര്‍മാര്‍ക്ക് ബോധ്യമായത്.

വഴിതെറ്റിയത് സി.ഐ.യ്ക്കും അപ്പോഴാണ് മനസ്സിലായത്. ഉടന്‍ മേല്‍പ്പാലത്തിലൂടെ തിരിച്ചെത്തി വീണ്ടും മുഖ്യമന്ത്രിയും അകമ്പടിവാഹനങ്ങളും ഇടതുവശത്തെ റോഡിലേക്ക് കടന്നു.