‘എവിടെ നിന്നോ മാമ്പഴം പെറുക്കിക്കൊണ്ടു വന്ന് കടിച്ചു കാണിച്ചു; അമ്മാതിരി പരിപാടികള്‍ ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കും’; മോഹനന്‍ വൈദ്യരോട് ആരോഗ്യമന്ത്രി

single-img
4 June 2019

‘നിപ’യുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണത്തിനിറങ്ങിയ ജേക്കബ് വടക്കഞ്ചേരിയടക്കമുള്ളവര്‍ക്കെതിരെ വിമര്‍ശനവുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ രംഗത്ത്. ‘ചിലയാളുകള്‍ ഫേസ്ബുക്ക് പോലെയുള്ള നവമാധ്യമങ്ങളില്‍ എന്തൊക്കെയോ തരത്തിലുള്ള പ്രചരണങ്ങള്‍ നടത്തുന്നുണ്ട്.

കഴിഞ്ഞ തവണ മോഹനന്‍ വൈദ്യര്‍ എന്നയാള്‍ എവിടെ നിന്നോ പെറുക്കി കൊണ്ടു വന്ന മാങ്ങ കടിച്ച് കാണിച്ചിട്ട് വവ്വാല്‍ കടിച്ചതൊക്കെ താന്‍ കഴിക്കുമെന്നും നിങ്ങള്‍ കഴിച്ചോളൂ എന്നൊക്കെ പറഞ്ഞിരുന്നു. ഇമ്മാതിരി പ്രചരണം ഉണ്ടായാല്‍ കര്‍ശന നടപടി നേരിടേണ്ടി വരും.

ഇതുപോലെ അബദ്ധ ജഡിലമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവരെ ജനങ്ങള്‍ ബഹിഷ്‌ക്കരിക്കണം. ഇവിടെ സംസ്ഥാന, കേന്ദ്രസര്‍ക്കാരുകളും ആരോഗ്യ വകുപ്പും നല്‍കുന്ന മുന്നറിയിപ്പുണ്ട്. അതാണ് സ്വീകരിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.

വവ്വാല്‍ കടിച്ച പഴങ്ങള്‍ കഴിക്കാതിരിക്കുക, പനി വന്നാല്‍ എത്രയും വേഗം റിപ്പോര്‍ട്ട് ചെയ്യുക, ചികിത്സ തേടുക. നിപയെ പ്രതിരോധിക്കാനുള്ള എല്ലാ സംവിധാനങ്ങളും സര്‍ക്കാര്‍ സജ്ജമാക്കിയിട്ടുണ്ട്. അതുകൊണ്ട് പേടിക്കാനൊന്നുമില്ല, വല്ലാതെ ഭയപ്പെട്ട് ആളുകള്‍ മറ്റ് അസുഖങ്ങള്‍ വരുത്തിവയ്ക്കരുതെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു. എറണാകുളത്ത് നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ആരോഗ്യമന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്.