പ്ലസ്ടു വിദ്യാഭ്യാസം മാത്രമാണ് മകനുള്ളത്; എന്നെ പോലെ ഒരു ഐപിഎസ് ഓഫീസറാകണമെന്ന് സമ്മര്‍ദ്ദം ചെലുത്തിയിരുന്നെങ്കില്‍ അവന്‍ ആത്മഹത്യ ചെയ്‌തേനേ: ഋഷിരാജ് സിങ്

single-img
3 June 2019

മക്കളില്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന മാതാപിതാക്കളാണ് നമുക്ക് ചുറ്റും ഇന്ന് അധികവും. ഇത്തരത്തിലുള്ള രക്ഷിതാക്കള്‍ ഉറപ്പായും കേള്‍ക്കേണ്ടതാണ് ഐപിഎസ് ഉദ്യോഗസ്ഥനായ നിലവിലെ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്ങിന്റെ അനുഭവം. അമൃത ടെലിവിഷനില്‍ സംപ്രേഷണം ചെയ്യുന്ന ആനീസ് കിച്ചനില്‍ അതിഥിയായി എത്തിയപ്പോഴാണ് ഋഷിരാജ് സിങ് മനസ്സ് തുറന്നത്.

ഋഷിരാജ് സിങ്ങിന്റെ വാക്കുകള്‍ ഇങ്ങനെ:

എന്റെ മകന് പഠിക്കാന്‍ തീരെ താല്‍പര്യമില്ലായിരുന്നു. 52–60 അതിനപ്പുറത്തേക്ക് വിജയശതമാനം കടക്കില്ലായിരുന്നു. ഒരിക്കല്‍ ഞാന്‍ ചോദിച്ചു, ഇത് എന്താണ് ഇങ്ങനെയെന്ന്. ‘എനിക്ക് ഇത്രയേ പഠിക്കാന്‍ പറ്റുകയുള്ളൂ’ എന്നായിരുന്നു അപ്പോള്‍ അവന്റെ മറുപടി. അതിന് ശേഷം കുട്ടിയോട് ഒന്നും ചോദിച്ചില്ല. നമ്മള്‍ എന്തിനാണ് ശല്യം ചെയ്യുന്നത്.

പ്ലസ് ടുവിന് കേവലം 62 ശതമാനം മാര്‍ക്ക് മാത്രമാണ് വാങ്ങിയത്. ഇത്രയും കുറഞ്ഞ മാര്‍ക്ക് കൊണ്ട് പ്രയോജനമില്ലെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഞാന്‍ അവനോട് ഇനി എന്താണെന്ന് ചോദിച്ചു. എന്നെ ഒരു അനിമേഷന്‍ ഡിപ്ലോമ കോഴ്‌സിന് ചേര്‍ത്താല്‍ മതിയെന്നും അത് കഴിഞ്ഞാല്‍ എന്ത് ചെയ്യണമെന്ന് അറിയാമെന്നും അവന്‍ പറഞ്ഞു. അവന്റെ ആഗ്രഹപ്രകാരം വിദ്യാഭ്യാസ ലോണ്‍ എടുത്ത് ഇഷ്ടപ്പെട്ട കോഴ്‌സിന് ചേര്‍ത്തു.

പഠനം കഴിഞ്ഞ് അവന്‍ മുംബൈയിലുള്ള ഒരു ചെറിയ സ്റ്റുഡിയോയില്‍ ജോലിക്ക് കയറി. പിന്നീട് അവിടെ നിന്ന് വലിയ സ്റ്റുഡിയോയിലേക്ക് മാറി. അയാള്‍ എന്താണ് ചെയ്യുന്നതെന്നുപോലും എനിക്ക് അറിയില്ല. അതിന് ശേഷം ബംഗ്ലൂരിലുള്ള സ്റ്റീഫന്‍ സ്പില്‍ബെര്‍ഗ് അക്കാദമയില്‍ പരീക്ഷ എഴുതി വിജയിച്ച് കയറി. അവിടെ പഠിക്കുമ്പോള്‍ അവന്റെ മിടുക്ക് കണ്ട് ഇന്റസ്റ്റിറ്റിയൂട്ടുകാര്‍ ലണ്ടനിലേക്ക് അയച്ചു. ലണ്ടനില്‍ നിന്ന് അവന്‍ തനിയെ പരീക്ഷ എഴുതി ചൈനയിലേക്ക് പോയി. ഇപ്പോള്‍ ചൈനയിലെ ഒരു വലിയ ആനിമേഷന്‍ സ്റ്റുഡിയോയില്‍ ആര്‍ട്ടിസ്റ്റാണ്. പ്ലസ്ടു വിദ്യാഭ്യാസം മാത്രമാണ് മകനുള്ളത്.

അവന്‍ എന്റെ പോലെ ഒരു ഐപിഎസ് ഓഫീസറാകണമെന്ന് ആവശ്യമില്ലാതെ സമര്‍ദ്ദം ചെലുത്തിയിരുന്നെങ്കില്‍ ചിലപ്പോള്‍ അവന്‍ ആത്മഹത്യ ചെയ്യുകയോ വീട് വിട്ട് ഇറങ്ങിപ്പോകുകയോ ചെയ്‌തേനേ. നമ്മുടെ മക്കള്‍ നമ്മുടെ അടുത്തുണ്ടല്ലോ എന്ന് ആശ്വസിക്കാം. അവരുടെ കഴിവിന് അനുസരിച്ച് അവര്‍ എന്തെങ്കിലും ആയിക്കോളും. എന്റെ അച്ഛന്‍ പൊലീസ് ഓഫിസറായിരുന്നു. അദ്ദേഹം ഒരിക്കല്‍പ്പോലും എന്നോട് പഠിക്കുന്നുണ്ടോയെന്നോ എന്ത് ആകണമെന്നോ ചോദിച്ചിട്ടില്ല– ഋഷിരാജ് സിങ് പറഞ്ഞു.