ബാലഭാസ്കറിന്റെ കാറിന്റെ മുൻസീറ്റിലെ ചോരപ്പാടുകൾ മായ്ച്ചതാര്? വിശദമായ അന്വേഷണത്തിന് ക്രൈം ബ്രാഞ്ച്
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരനത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയിന്മേൽ ക്രൈം ബ്രാഞ്ച് വിശദമായ അന്വേഷണം നടത്തും.
അപകടം നടന്ന ദിവസത്തെ ബാലഭാസ്കറിന്റെ യാത്രയൂടെ വിശദവിവരങ്ങൾ ക്രൈം ബ്രാഞ്ച് അന്വേഷിക്കും. അപകടം നടന്ന സ്ഥലത്ത് വീണ്ടും പരിശോധന നടത്തും. നേരത്തെ കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥര്‍, ബന്ധുക്കള്‍, ദൃക്സാക്ഷികള്‍ എന്നിവരില്‍നിന്നും വിവരങ്ങൾ ശേഖരിക്കും.
ബാലഭാസ്കര്‍ സഞ്ചരിച്ച കാറിന്റെ മുന്‍സീറ്റിലെ ചോരപ്പാടുകള്‍ അപകടശേഷം ഒരാള്‍ തുടച്ചു മാറ്റിയതു കണ്ടെന്ന ദൃക്സാക്ഷി മൊഴികളും പരിശോധിക്കും. കേസ് അന്വേഷണം വേഗത്തിൽ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ബാലഭാസ്കറിന്റെ പിതാവ് കെ.സി.ഉണ്ണിയുടെ മൊഴി ക്രൈംബ്രാഞ്ച് ഇന്ന് രേഖപ്പെടുത്തി. അപകടത്തില്‍ ദുരൂഹതയുണ്ടെന്ന് ഉണ്ണി ക്രൈംബ്രാഞ്ചിനു മൊഴി നല്‍കി. സ്വര്‍ണക്കടത്തുകേസില്‍ അറസ്റ്റിലായ പ്രകാശ് തമ്പിയുടേയും വിഷ്ണുവിന്റെയും പ്രവര്‍ത്തനങ്ങളില്‍ സംശയമുണ്ട്. കോളജില്‍ പഠിക്കുന്ന കാലം മുതല്‍ വിഷ്ണു ബാലഭാസ്കറിന്റെ കൂടെയുണ്ട്. പ്രകാശ് തമ്പി കൂട്ടുകാരനായിട്ട് 6 വര്‍ഷമാകുന്നതേയുള്ളൂവെന്നും കെ സി ഉണ്ണി ആരോപിച്ചു.