എന്നെ കുറിച്ച് സംസാരിക്കുന്നത് ഒരുപണിയും ഇല്ലാത്തവര്‍, രാജ്യത്ത് ഗോവധനിരോധനം കൊണ്ടുവരാന്‍ നിയമം പാസാക്കും: പ്രതാപ് ചന്ദ്ര സാരംഗി

single-img
1 June 2019

വിദേശ മതപ്രചാരകനായിരുന്ന ഗ്രഹാം സ്റ്റെയിന്‍സിന്റെയും കുടുംബത്തിന്റെയും വധത്തില്‍ ബജ്‌റംഗദളിന് ബന്ധമില്ലെന്ന് പുതിയ കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റ പ്രതാപ് ചന്ദ്ര സാരംഗി. മാത്രമല്ല രാജ്യത്ത് മുഴുവന്‍ ഗോവധനിരോധനം കൊണ്ടുവരാന്‍ നിയമം പാസാക്കുമെന്നും പ്രതാപ് ചന്ദ്ര സാരംഗി പറഞ്ഞു.

‘ഒരു പണിയും ഇല്ലാത്തവരാണ് എന്നെ കുറിച്ച് സംസാരിക്കുന്നത്. അവര്‍ ചെയ്യുന്നത് നായയുടെ വളഞ്ഞ വാല്‍ നേരെയാക്കാന്‍ ശ്രമിക്കുകയാണ്. ഗ്രഹാംസ്റ്റെയ്ന്‍സിന്റെ കൊലപാതകത്തില്‍ ബജ്‌റംഗദളിന് ഒരു ബന്ധവുമില്ല. കോടതിയും ഇക്കാര്യം പറഞ്ഞിട്ടുണ്ട്.- അദ്ദേഹം പറയുന്നു.

നമുക്ക് അമ്മയുമായാണ് ഏറ്റവും അടുത്ത ബന്ധമുള്ളത്. ജനിച്ചശേഷം ഏത് കുട്ടിയും ആദ്യം പറയുന്നത് ‘മാ’ എന്നാണ്. അത് ‘ഗോമാതാ’ വിന്റെ ശബ്ദവും ‘മാ’യുമായി സാദ്യശ്യമുള്ളതാണ്. നിലവില്‍ രാജ്യത്ത് ഗോസംരക്ഷണത്തിന് നിയമമില്ല. ഓരോ സംസ്ഥാനങ്ങളിലും അവരവരുടെ നിയമങ്ങളാണുള്ളത്.

രാജ്യത്ത് മുഴുവനായി ഗോവധത്തിനെതിരായ നിയമം കൊണ്ടു വരുന്നതിന് ബിജെപി ശ്രമിച്ചിരുന്നെങ്കിലും പ്രതിപക്ഷ പാര്‍ട്ടികളുടെ എതിര്‍പ്പ് കാരണം പല സംസ്ഥാനങ്ങളിലും നിയമം പാസാക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഇപ്പോള്‍ രാജ്യം മുഴുവന്‍ ബാധകമാവുന്ന തരത്തില്‍ ഗോവധ നിരോധന നിയമം കൊണ്ടുവരാന്‍ ഞാന്‍ ശ്രമിയ്ക്കും.

സ്വാതന്ത്ര്യം ലഭിച്ച ശേഷം ഇന്ത്യയിലെ ജനങ്ങള്‍ക്ക് പരാജയ മനസ്ഥിതിയാണുണ്ടായിരുന്നത്. പാകിസ്താനും ശ്രീലങ്കയും ചൈനയും മ്യാന്‍മാറുമെല്ലാം ഭീഷണിയുമായി വരുമ്പോള്‍ സാധാരണ പ്രധാനമന്ത്രി മിണ്ടാതിരിക്കുകയാണ് ചെയ്തത്. മന്‍മോഹന്‍ സിങ്ങിന്റെമുന്‍സര്‍ക്കാരിന്റെ കാലത്ത് നിരവധി തവണ അതിര്‍ത്തി ലംഘനങ്ങളുണ്ടായി.

നമ്മുടെ ആളുകളുടെ തലവെട്ടിയിട്ട് പോലും സര്‍ക്കാരിന് ഒന്നും ചെയ്യാനായില്ല. എന്നാല്‍ മോദിജി സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ യുവാക്കളെ ഉണര്‍ത്തി. രാജ്യത്തുമാത്രമല്ല പുറത്തും തലയുയര്‍ത്തി നടക്കാന്‍ അവര്‍ക്ക് സാധിച്ചു. രാജ്യത്തിന്റെ അഭിമാനം ഉയര്‍ന്നു പറന്നു. പ്രതാപ് ചന്ദ്ര സാരംഗി പറഞ്ഞു.