ഒടുവില്‍ കേന്ദ്രസര്‍ക്കാരും സമ്മതിച്ചു; രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ 45 വർഷത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്

single-img
31 May 2019

ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ 45 വർഷത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണെന്ന കണക്ക് ശരിവച്ച് കേന്ദ്ര തൊഴിൽ മന്ത്രാലയം. ഈ ജനുവരിയിൽ മാധ്യമങ്ങളിലൂടെ ചോർന്ന കരട് റിപ്പോർട്ടിൽ രാജ്യത്തെ 6.1% പേർക്ക് തൊഴിലില്ലെന്ന കണക്കുകൾ പുറത്തു വന്നിരുന്നു.പക്ഷെ അന്ന് ഇത്, നീതി ആയോഗ് വൈസ് ചെയർമാനടക്കം നിഷേധിക്കുകയായിരുന്നു.

ഇപ്പോള്‍ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് പുതിയ മന്ത്രിസഭാരൂപീകരണം കഴിഞ്ഞ ശേഷം മാത്രമാണ് മന്ത്രാലയം ഈ റിപ്പോർട്ട് ഔദ്യോഗികമായി പുറത്തുവിടുന്നത്. 2017-18 വർഷത്തെ രാജ്യത്തെ കണക്കാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. കണക്കനുസരിച്ച്നഗരങ്ങളിലാണ് ഏറ്റവും കൂടുതൽ പേർ തൊഴിലില്ലാതെ ബുദ്ധിമുട്ടുന്നത്.

നഗരങ്ങളിലാവട്ടെ തൊഴിലെടുക്കാൻ ശേഷിയുള്ളവരിൽ 7.8% പേരും തൊഴിൽ രഹിതരാണ്. ഗ്രാമപ്രദേശങ്ങളില 5.3% പേർക്കും തൊഴിലില്ല. അങ്ങനെ ആകെ കണക്കാക്കിയാൽ രാജ്യമെങ്ങും 6.1 % പേർക്ക് തൊഴിലില്ല. പുരുഷൻമാർക്കിടയിൽ ഈ കണക്ക്, 6.2 ശതമാനവും സ്ത്രീകൾക്കിടയിൽ 5.7% ശതമാനവും ആണ്. ഈ റിപ്പോര്‍ട്ട് ചേര്‍ന്ന സമയത്ത് ഈ കണക്ക് അന്തിമമല്ലെന്നും, കരട് റിപ്പോർട്ടിലെ വിവരങ്ങൾ മാത്രമാണിതെന്നുമായിരുന്നു നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ പറഞ്ഞത്. എന്നാല്‍ വൻ തിരിച്ചടി ഉണ്ടാക്കിയേക്കാവുന്ന ഈ കണക്കുകൾ നരേന്ദ്രമോദി സർക്കാർ പുറത്തുവരാതെ പൂഴ്‍ത്തിയെന്നായിരുന്നു പ്രതിപക്ഷ ആരോപണം.