ബെഞ്ചമിൻ നെതന്യാഹുവിന് ഭൂരിപക്ഷം തെളിയിക്കാനായില്ല; ഇസ്രായേലിൽ വീണ്ടും പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു
കഴിഞ്ഞ മാസം നടന്ന പൊതു തെരഞ്ഞെടുപ്പിൽ ജയിച്ചെങ്കിലും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് സഭയിൽ ഭൂരിപക്ഷം തെളിയിക്കാനാവാത്തതിനാല്‍ ഇസ്രായേലിൽ വീണ്ടും പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. സെപ്തംബര്‍ 17ന് നടക്കുന്നതെരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷം നേടുമെന്ന് നെതന്യാഹു പ്രഖ്യാപിച്ചു. ഇന്നലെ അര്‍ദ്ധരാത്രിക്കകം ഭൂരിപക്ഷം തെളിയിക്കാൻ നെതന്യാഹുവിന് അന്ത്യശാസനം നൽകിയിരുന്നു.
ഭൂരിപക്ഷം തികയ്ക്കാനുള്ള അംഗസംഖ്യ നേടാന്‍ വിവിധ പാര്‍ട്ടികളുമായി ആഴ്ചകളോളം നെതന്യാഹു കൂടിക്കാഴ്ചകൾ നടത്തിയെങ്കിലും സഖ്യമുണ്ടാക്കാൻ സാധിച്ചില്ല. അതോടെ രാജ്യത്ത് വീണ്ടും തെരഞ്ഞെടുപ്പ് വേണമെന്ന പ്രമേയം 45 നെതിരെ 74 വോട്ടുകള്‍ക്ക് സെനറ്റ് പാസ്സാക്കി. കഴിഞ്ഞ മാസം ഒമ്പതിനായിരുന്നു ആദ്യ തെരഞ്ഞെടുപ്പ്. ഇസ്രായേലിന്‍റെ ഇതുവരെയുള്ള ചരിത്രത്തിൽ സഖ്യമുണ്ടാക്കാൻ കഴിയാതെ പോകുന്ന ആദ്യ പ്രധാനമന്ത്രിയായി ഇതോടെ ബെഞ്ചമിൻ നെതന്യാഹു മാറി.