കോണ്‍ഗ്രസും ജെഡിഎസും തല്ലിപ്പിരിയും; കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാന്‍ കാത്തിരിക്കാന്‍ തയ്യാറാണെന്ന് യെദ്യൂരപ്പ

single-img
29 May 2019

കര്‍ണാടകയില്‍ ജെഡിഎസും കോണ്‍ഗ്രസും തമ്മിലുള്ള ഭിന്നത രൂക്ഷമാണെന്നും അവര്‍ തല്ലി പിരിഞ്ഞാല്‍ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപി തയ്യാറാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പ. വൈകാതെ തന്നെ ഇരുകൂട്ടരും അവരവരുടെ വീട്ടിലേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷയെന്നും യെദ്യൂരപ്പ പറഞ്ഞു.

‘കര്‍ണാടകയെ വീണ്ടുമൊരു തെരഞ്ഞെടുപ്പിലേക്ക് കൊണ്ടുപോകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. കോണ്‍ഗ്രസും ജെഡിഎസും തമ്മില്‍ത്തല്ലി വീട്ടില്‍ പോകുമെന്ന് ഉറപ്പാണ്. അതുവരെ ഞങ്ങള്‍ കാത്തിരിക്കും. ഞങ്ങള്‍ക്ക് 105 എംഎല്‍എമാരുണ്ട്. കാത്തിരിക്കാന്‍ തയ്യാറാണ്,’ യെദ്യൂരപ്പ പറയുന്നു.

അതേസമയം, സംസ്ഥാന സര്‍ക്കാര്‍ സുരക്ഷിതമാണെന്ന് കോണ്‍ഗ്രസിലെ ‘ക്രൈസിസ് മാനേജര്‍’ എന്നറിയപ്പെടുന്ന ഡികെ ശിവകുമാര്‍ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പില്‍ കര്‍ണാടകത്തിലെ 28ല്‍ 25 സീറ്റുകളും ബിജെപി തൂത്തുവാരിയിരുന്നു. അതോടുകൂടി കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യ സര്‍ക്കാര്‍ താഴെ വീഴുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

മാത്രമല്ല തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കോണ്‍ഗ്രസിന്റെ രണ്ടു വിമത എംഎല്‍എമാര്‍ മുതിര്‍ന്ന ബിജെപി നേതാവ് എസ്എം കൃഷ്ണയെ അദ്ദേഹത്തിന്റെ വസതിയില്‍ പോയി കണ്ടിരുന്നു. ഇത് അഭ്യൂഹങ്ങളെ ബലപ്പെടുത്തുന്നതായിരുന്നു.