യുപിയിൽ 14 വയസുള്ള ദളിത് ബാലികയെ ബലാത്സംഗം ചെയ്ത ശേഷം ജീവനോടെ കത്തിച്ചു

single-img
29 May 2019

ഉത്തർപ്രദേശിൽ 14 വയസുള്ള ദളിത് ബാലികയെ ബലാത്സംഗം ചെയ്തശേഷം ജീവനോടെ കത്തിച്ചു. ഉത്തർപ്രദേശിലെ മുസാഫർ നഗർ ജില്ലയിലെ റൊഹാനയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേർ അറസ്റ്റിലായിട്ടുണ്ട്.

വെള്ളിയാഴ്ച്ചയാണ് പെൺകുട്ടിയുടെ മൃതദേഹം
തന്റെ താൽക്കാലിക ഭവനത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. സമീപത്തുള്ള ഇഷ്ടികച്ചൂളയിലെ ജീവനക്കാരിയായിരുന്നു പെൺകുട്ടി. പെൺകുട്ടിയുടെ മരണം ശ്വാസം മുട്ടലും പൊള്ളലും മൂലമാണെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്.

താൻ തന്റെ സുഖമില്ലാത്ത ഭാര്യയെ സന്ദർശിക്കാൻ അവരുടെ വീട്ടിൽ പോയ സമയത്ത് തന്റെ 14 വയസുള്ള മകളും 12 വയസുള്ള മകനും മാത്രം വീട്ടിലുള്ളപ്പോഴാണ് ഇത് സംഭവിച്ചതെന്ന് പെൺകുട്ടിയുടെ പിതാവ് രാജാ സിംഗ് പൊലീസിനോട് പറഞ്ഞു. ഇഷ്ടികച്ചൂള ഉടമയുടെ നേതൃത്വത്തിൽ ഒരു സംഘം ആളുകൾ വീട്ടിൽ അതിക്രമിച്ചു കയറി തന്റെ മകളെ ബലാത്സംഗം ചെയ്ത ശേഷം കത്തിച്ചുകൊല്ലുകയായിരുന്നുവെന്നും ഇതു പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് തന്റെ മകനെ ഭീഷണിപ്പെടുത്തിയെന്നും പിതാവ് പറയുന്നു.

പെൺകുട്ടിയുടെ പിതാവ് ആദ്യം ഭയന്ന് പരാതി നൽകാൻ തയ്യാറായിരുന്നില്ലെന്നും എന്നാൽ ഭീം ആർമി അംഗങ്ങൾ അദ്ദേഹത്തെ സന്ദർശിച്ച് ചർച്ച നടത്തിയതിനു ശേഷം അദ്ദേഹം പരാതി നൽകുകയായിരുന്നുവെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഇഷ്ടികച്ചൂളയുടെ ഉടമ ഗുഡ്ഡു, അക്കൌണ്ടന്റ് പിന്റു എന്നിവരടക്കം ഏഴുപേർക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 302 (നരഹത്യ), 376 ഡി (കൂട്ടബലാത്സംഗം), പട്ടികജാതി/പട്ടികവർഗ പീഡന നിരോധന നിയമം,പോക്സോ എന്നീ വകുപ്പുകൾ ചേർത്ത് കേസെടുത്തതായി പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ഹരീഷ് ബദോരിയ മാധ്യമങ്ങളോട് പറഞ്ഞു.