സംസ്ഥാനത്തെ ആദ്യത്തെ കടല്‍ തൂക്കുപാലം 236 കോടി രൂപ ചെലവില്‍ പൊന്നാനിയില്‍ വരുന്നു; കണ്‍സള്‍ട്ടന്റാകാന്‍ ആറ് അന്താരാഷ്ട്ര കമ്പനികള്‍ രംഗത്ത്

single-img
29 May 2019

കൊല്‍ക്കത്തയിലെ ഹൗറ പാലത്തിന്റെ മോഡലില്‍ പൊന്നാനിയില്‍ പാലം വരുന്നു. സംസ്ഥാനത്തെ ആദ്യ കടല്‍ തൂക്കുപാലത്തിന് ഏകദേശം 236 കോടി രൂപയാണ് നിര്‍മ്മാണ ചെലവ് പ്രതീക്ഷിക്കുന്നത്. പാലത്തിന്റെ നിര്‍മ്മാണ കരാറില്‍ ഉടന്‍ ഒപ്പുവെക്കും. അവസാന ലിസ്റ്റിലുള്ള ആറ് കമ്പനികളില്‍ നിന്ന് ഒന്നിനെയായിരിക്കും കണ്‍സള്‍ട്ടന്‍സിയായി തെരഞ്ഞെടുക്കുക.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ പിന്‍വലിച്ചതോടെയാണ് ഈ ആഴ്ചതന്നെ കരാറില്‍ ഒപ്പുവെക്കാന്‍ തീരുമാനമായിട്ടുള്ളത്. ഒപ്പ് വെക്കുന്നതോടെ നിര്‍മ്മാണത്തിനായുള്ള ആഗോള ടെണ്ടര്‍ വിളിക്കാനാവും.പൊന്നാനിയിലെ അഴിമുഖത്ത് നിര്‍മ്മിക്കുന്ന തൂക്കുപാലത്തിന് കണ്‍സള്‍ട്ടന്റാകാന്‍ ആറ് അന്താരാഷ്ട്ര കമ്പനികളാണ് രംഗത്തുള്ളത്.

യുഎസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലൂയിസ് ബെഗര്‍ കണ്‍സള്‍ട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡ്, മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര കണ്‍സള്‍ട്ടന്‍സിയായ എസ് ടി യു പി കണ്‍സള്‍ട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡ്, എല്‍ ആന്റ് ടി ഇന്‍ഫ്രാസ്ട്രക്ചര്‍ എഞ്ചിനിയറിംഗ് ലിമിറ്റഡ്, ടി പി എഫ് എഞ്ചിനിയറിംഗ് പ്രൈവറ്റ് ലിമിറ്റഡ്, സ്‌പെക്ട്രം ടെക്‌നോ കണ്‍സള്‍ട്ടന്റ് പ്രൈവറ്റ് ലിമിറ്റഡ്, സോഇല്‍ ലിമിറ്റഡ് എന്നീ കമ്പനികളാണ് ടെണ്ടറിന് അപേക്ഷിച്ചിരിക്കുന്നത്. ഇതിലും കൂടുതല്‍ കമ്പനികള്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും ആറ് കമ്പനികളാണ് അര്‍ഹത നേടിയത്.

അന്താരാഷ്ട്ര രംഗത്ത് മുപ്പത് മുതല്‍ അമ്പത് വര്‍ഷം വരെ പ്രവൃത്തി പരിചയമുള്ള കമ്പനികളാണിത്. റോഡ്, ജല ഗതാഗതത്തിനും ടൂറിസത്തിനും ഒരു പോലെ സഹായകമാകുന്ന തരത്തിലാണ് പദ്ധതി ഉദ്ദേശിക്കുന്നത്. കണ്‍സല്‍ട്ടന്റായി തെരഞ്ഞെടുക്കപ്പെടുന്ന കമ്പനി തയ്യാറാക്കുന്ന ഡിസൈനിന്റെയും ഡി പി ആറിന്റെയും അടിസ്ഥാനത്തിലായിരിക്കും ഗ്ലോബല്‍ ടെണ്ടര്‍ വിളിക്കുക.