മസാല ബോണ്ട്: ലണ്ടൻ സ്റ്റോക്ക് എക്സേഞ്ചിൽ മുഖ്യമന്ത്രി മുഴക്കിയത് കമ്മ്യൂണിസത്തിന്‍റെ മരണ മണിയെന്ന്‍ ശബരീനാഥന്‍; ആരു തടഞ്ഞാലും നടപ്പാക്കുമെന്ന് മന്ത്രി തോമസ്‌ ഐസക്

single-img
28 May 2019

കിഫ്ബിയുടെ മസാല ബോണ്ടിനെ അടിസ്ഥാനമാക്കി കേരളാ നിയമസഭയിൽ വാദ പ്രതിവാദം. മസാല ബോണ്ട് സംബന്ധിച്ച കാര്യങ്ങള്‍ നിയമസഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് ചര്‍ച്ചക്ക് അവസരം ഒരുങ്ങിയത്. രണ്ടര മണിക്കൂര്‍ നീണ്ട ചര്‍ച്ചക്കിടെ ഭരണ പ്രതിപക്ഷങ്ങൾ തമ്മിൽ രൂക്ഷമായ വാക്കേറ്റവും ഉണ്ടായി. മസാല ബോണ്ടുകള്‍ വിറ്റഴിക്കാന്‍ ലണ്ടൻ സ്റ്റോക്ക് എക്സേഞ്ചിൽ മുഖ്യമന്ത്രി മുഴക്കിയ മണി കമ്മ്യൂണിസത്തിന്‍റെ മരണ മണിയാണെന്ന് വിമർശനത്തോടെയാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയ കെഎസ് ശബരീനാഥൻ ചർച്ച തുടങ്ങി വച്ചത്.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാറിന്‍റെ നയവ്യതിയാനം മുതൽ ബോണ്ടിൻറെ ഉയർന്ന പലിശ, വിവരങ്ങൾ മുഖ്യമന്ത്രിയിൽ നിന്ന് വരെ മറച്ചുവെച്ചു ധനമന്ത്രി നിരന്തരം കള്ളം പറയുന്നു ,തുടങ്ങി ഒട്ടേറെ ആരോപണങ്ങൾ പ്രതിപക്ഷ നിര ഉന്നയിച്ചു. കിഫ്ബിയുടെ ബോണ്ട് വാങ്ങിയ കനേഡിയൻ കമ്പനി സിഡിപിക്യൂവിലെ ലാവ്ലിന്‍റെ ഓഹരിയെ ചൊല്ലി തുടങ്ങിയ വാദപ്രതിവാദം വിവാദമായ ലാവലിൻ വൈദ്യുതി കരാറിലേക്ക് വരെ എത്തി.

മസാല ബോണ്ടുമായി ബന്ധപ്പെട്ടറെ രേഖകൾ ആർക്കും പരിശോധിക്കാമെന്ന് നിയമസഭയെ അറിയിച്ച ധനമന്ത്രി തോമസ് ഐസക് ലാവലിൻ ബന്ധം ആരോപിച്ച് വികസനം തടയാമെന്ന് പ്രതിപക്ഷം കരുതേണ്ടെന്നും പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവിന് സംശയമുണ്ടെങ്കിൽ അങ്ങോട്ട് പോയി തീർക്കാമെന്നായിരുന്നു ധനമന്ത്രിയുടെ ഉറപ്പ്. സംശയമുള്ള ആ‌ർക്കും രേഖകൾ പരിശോധിക്കാം. ബോണ്ടുകള്‍ക്ക് കുറഞ്ഞ പലിശനിരക്കാണെന്ന് പറഞ്ഞിട്ടില്ലെന്ന് വിശദീകരിച്ച ഐസക് കമ്പോളത്തിൽ നിന്നും വായ്പ എടുക്കുമ്പോൾ കമ്പനിയുടെ റേറ്റിംഗ് അനുസരിച്ചുള്ള പലിശ കൊടുക്കേണ്ടിവരുമെന്നും മറുപടി നൽകി.

അതേസമയം,ലാവലിനുമായി കരാർ ഉണ്ടാക്കിയ ജി.കാർത്തികേയൻറെ മകൻ ശബരിനാഥൻ ലാവലിൻ പരാമർശിക്കരുതായിരുന്നുവെന്ന് ഭരണപക്ഷം വാദിച്ചു. അതുമായി ബന്ധപ്പെട്ട കേസ് തീർന്നിട്ടില്ലെന്നും സുപ്രീം കോടതി അന്തിമ തീർപ്പ് വരട്ടെ എന്നുമായിരുന്നു പ്രതിപക്ഷത്തിന്‍റെ മറുപടി.