യുപിയില്‍ വ്യാജമദ്യം കഴിച്ച് 14 പേര്‍ മരിച്ചു; 40 ഓളം പേര്‍ ഗുരുതരാവസ്ഥയില്‍; പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചന എന്ന് ആരോപണം

single-img
28 May 2019

യുപിയിലെ ബാരബങ്കി ജില്ലയില്‍ വ്യാജമദ്യം കഴിച്ച് 14 പേര്‍ മരിച്ചു. 40ലേറെ ആളുകള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഇന്നലെ രാത്രിയിലാണ് അപകടമുണ്ടായത്. മരിച്ചവരില്‍ ഒരു കുടുംബത്തിലെ നാല് പേരും ഉള്‍പ്പെടുന്നു. ബാരബങ്കിയിലെ രാംനഗറിലുള്ള ഒരു ഷോപ്പില്‍ നിന്ന് വാങ്ങിയ മദ്യം കഴിച്ചവര്‍ക്കാണ് അപകടമുണ്ടായത്.

ദുരന്തത്തില്‍ സര്‍ക്കാര്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തില്‍ ഇതുവരെ 10 എക്സൈസ് ഉദ്യോഗസ്ഥരേയും രണ്ട് പോലീസുകാരേയും സസ്പെന്‍ഡ് ചെയ്തു. അതേപോലെ സംഭവത്തില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇതിലും സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ട് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. അടുത്ത 48 മണിക്കൂറിനകം അന്വേഷണ റിപ്പോര്‍ട്ട് കൈമാറാനും ഉത്തരവിട്ടിട്ടുണ്ട്.