‘ഓപ്പറേഷന്‍ താമര’ പശ്ചിമ ബംഗാളിലും; മൂന്ന് തൃണമൂല്‍ എംഎല്‍എമാര്‍ കൂടി ബിജെപിയിലേക്ക് എന്ന് സൂചന

single-img
27 May 2019

പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഷനിലായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുഭ്രാംഗ്ഷു ഉള്‍പ്പെടെ രണ്ട് എംഎല്‍എമാര്‍ കൂടി ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ഇങ്ങിനെയാണെങ്കില്‍ കര്‍ണാടക മോഡലില്‍ ഓപ്പറേഷന്‍ താമര ബംഗാളിലും ബിജെപി നടപ്പാക്കുന്നു എന്നാണ് കണക്കാക്കേണ്ടത്. മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ഇപ്പോള്‍ ബിജെപി നേതാവും സുഭ്രാംഗ്ഷുവിന്റെ പിതാവുമായ മുകുള്‍റോയ് എംഎല്‍എമാരുമായി ഡല്‍ഹിയിലേക്ക് യാത്ര തിരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തൃണമൂല്‍ എംഎല്‍എമാരായ ഷില്‍ഭദ്ര ദത്ത, സുനില്‍ സിംഗ് എന്നിവരാണ് സുഭ്രാംഗ്ഷുവിനൊപ്പം പാര്‍ട്ടി വിടാന്‍ തയ്യാറെടുക്കുന്നത്. തൃണമൂലില്‍ നിന്നും പാര്‍ട്ടി വിരുദ്ധ പ്രസ്താനകള്‍ നടത്തിയതിന്റെ പേരില്‍ ആറ് വര്‍ഷത്തേക്കാണ് സുഭ്രാംഗ്ഷുവിനെസസ്‌പെന്‍ഡ് ചെയ്തത്.

നിലവില്‍ ബംഗാളില്‍ പാര്‍ട്ടിയില്‍ അംഗങ്ങള്‍ അസംതൃപ്തരാണെന്നും എംഎല്‍എമാരടക്കമുള്ളവര്‍ തനിക്കൊപ്പം പുറത്തുവരുമെന്നും സുഭ്രാംഗ്ഷു പറഞ്ഞിരുന്നു. താനും രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ബിജെപിയില്‍ ചേരുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. പശ്ചിമ ബംഗാളിലെ ബിജ്പൂരില്‍ നിന്നുള്ള എംഎല്‍എയാണ് സുഭ്രാംഗ്ഷു.