തുടക്കത്തിലെ ബി.ജെ.പിയെ പ്രതിസന്ധിയിലാക്കി സുബ്രഹ്മണ്യന്‍ സ്വാമി

single-img
26 May 2019

രാജ്യം ഏകാധിപത്യഭരണത്തിലേക്കു പോകരുതെന്നും രാജ്യത്തു ജനാധിപത്യം വേണമെന്നും ബി.ജെ.പി രാജ്യസഭാംഗം സുബ്രഹ്മണ്യന്‍ സ്വാമി. ബി.ജെ.പിക്കുള്ളില്‍ ചര്‍ച്ചകള്‍ നടക്കണമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം മോദിസര്‍ക്കാര്‍ അധികാരത്തിലേറാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേയാണ് ബി.ജെ.പിയെ പ്രതിസന്ധിയിലാക്കി സ്വാമിയുടെ വിമര്‍ശനം.

മനോരമ ന്യൂസിനു നല്‍കിയ അഭിമുഖത്തിലായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമിയുടെ വിമര്‍ശനം. ഒന്നാം മോദിസര്‍ക്കാരിന്റെ കാലത്ത് സാമ്പത്തികരംഗത്തുണ്ടായ വീഴ്ചകള്‍ തെരഞ്ഞെടുപ്പ് വേദിയില്‍ ചര്‍ച്ചയാകാതെ പോയത് രാജ്യസുരക്ഷയിലൂന്നി ബി.ജെ.പി പ്രചാരണം നടത്തിയതിനാലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘സാമ്പത്തികരംഗത്തെക്കുറിച്ചു പറഞ്ഞാല്‍ വോട്ട് കിട്ടില്ലായിരുന്നു. അതിനു വൈകാരികമായ എന്തെങ്കിലും വിഷയം വേണമായിരുന്നു. പുല്‍വാമ സംഭവത്തിനു ശേഷം കാര്യങ്ങള്‍ മാറിമറിഞ്ഞു.’ അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തില്‍ ബി.ജെ.പി നേതാക്കള്‍ മലക്കംമറിഞ്ഞത് കേരളത്തിലെ ജനങ്ങള്‍ക്കു ബോധ്യപ്പെട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാമക്ഷേത്രനിര്‍മാണത്തിനുള്ള നടപടികള്‍ ബി.ജെ.പി അധികം വൈകാതെ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബംഗാള്‍ മോഡലില്‍ തമിഴ്‌നാട്ടിലും ബി.ജെ.പി ഒറ്റയ്ക്കുനിന്നു കരുത്ത് തെളിയിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തു പ്രതിപക്ഷം വേണമെന്നും വെല്ലുവിളികളില്ലാതെ തുടര്‍ച്ചയായി ജയിക്കുന്നതു നല്ലതായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.