ഈ ലോക്സഭയില്‍ പകുതിയില്‍ അധികവും ക്രിമിനല്‍ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍; കണക്കുകള്‍ പുറത്തുവിട്ട് അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ്

single-img
26 May 2019

ഇക്കുറി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നിയുക്ത എംപിമാരില്‍ പകുതിപ്പേര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടവരെന്ന് റിപ്പോര്‍ട്ട്. ആകെയുള്ള എംപിമാരുടെ 43 ശതമാനം പേര്‍ക്കെതിരെയും ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് എന്ന എന്‍ജിഒ ആണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. കഴിഞ്ഞ ലോക്സഭയിലെ ക്രിമിനല്‍ പശ്ചാത്തലമുള്ള എംപിമാരേക്കാള്‍ 26 ശതമാനം കൂടുതലാണ് ഇത്തവണ.

ആകെയുള്ള 539 പേരില്‍ 233 എംപിമാരുടെ പേരിലും ക്രിമിനല്‍ കേസുണ്ട്. ഇതില്‍ ബിജെപിയുടെ മാത്രം 116 എംപിമാരുടെ പേരില്‍ ക്രിമിനല്‍ കേസുണ്ട്. കോണ്‍ഗ്രസ് – 29, ജെഡിയു- 13, ഡിഎംകെയുടെ 10, ടിഎംസി- 4 എന്നിങ്ങിനെയാണ് കണക്കുകള്‍. ഏകദേശം 29 ശതമാനം പേരും ബലാത്സംഗം, കൊലപാതകം, കൊലപാതക ശ്രമം, സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമം തുടങ്ങിയ കേസുകളില്‍ പ്രതികളാണ്. 29 വിജയികളുടെ പേരില്‍ വിദ്വേഷ പ്രസംഗത്തിനും കേസുണ്ട്.