ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു, റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിൻ: മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് എത്തുന്ന വിശിഷ്ടാതിഥികൾ

single-img
25 May 2019

മികച്ച വിജയം നേടി അധികാരത്തിലേറിയ നരേന്ദ്ര മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ ലോകനേതാക്കള്‍ അടക്കം പങ്കെടുക്കുമെന്ന് സൂചന. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു, റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ എന്നിവര്‍ സത്യപ്രതിജ്ഞ ചടങ്ങിന് എത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.  

രാഷ്ട്രപതി ഭവനില്‍ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിനെ വലിയ ആഘോമാക്കാനുള്ള തയാറെടുപ്പിലാണ് ബിജെപി. സര്‍ക്കാര്‍ രൂപീകരണത്തിനു മുന്നോടിയായി മോദി രാഷ്ട്രപതി റാംനാഥ് കോവിന്ദിന് രാജിക്കത്ത് നല്‍കി.ഈ മാസം 30 ന് സത്യപ്രതിജ്ഞ ചെയ്ത് മോദി അധികാരമേല്‍ക്കും എന്നാണ് സൂചന.  

ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം. അതിന് ശേഷം നരേന്ദ്രമോദിയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞടുക്കും. പുതിയ മന്ത്രിസഭയില്‍ അരുണ്‍ ജെയ്റ്റ്‌ലി ഉണ്ടായേക്കില്ലെന്നും അമിത് ഷാ രണ്ടാമനായി മന്ത്രിസഭയിലേക്ക് വരുമെന്നും സൂചനയുണ്ട്.

29ന് മോദി കാശിവിശ്വനാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. തുടര്‍ന്ന് അമ്മയെ കണ്ട് അനുഗ്രഹം വാങ്ങിയ ശേഷം 30ന് സത്യപ്രതിജ്ഞ ചെയ്യും. അമിത് ഷായും നരേന്ദ്ര മോദിയും ചേര്‍ന്ന് മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനിയെയും മുരളി മനോഹര്‍ ജോഷിയെയും സന്ദര്‍ശിച്ചിരുന്നു. ഇരുവരും ചേര്‍ന്ന് മുതിര്‍ന്ന നേതാക്കളുടെ കാല്‍ തൊട്ട് വന്ദിച്ച് അനുഗ്രഹം തേടി.