ചോറ്റാനിക്കര അമ്മ ഭ്രാന്തിൻ്റെയും തകഴി ശവഭഗവാൻ ത്വക്ക് രോഗത്തിൻ്റേയും സ്പെഷ്യലിസ്റ്റുകൾ; എന്നെ വ്യാജ വെെദ്യൻ എന്നു വിളിക്കാൻ ശൈലജ ടീച്ചര്‍ക്ക് എന്ത് യോഗ്യതയെന്ന് മോഹനൻ
തന്നെ വ്യാജവൈദ്യന്‍ എന്ന് വിളിക്കാന്‍ ശൈലജ ടീച്ചര്‍ക്ക് എന്ത് യോഗ്യതയാണ് ഉള്ളതെന്നാണ് മോഹനന്‍. ശൈലജ ആരോഗ്യരംഗത്തെക്കുറിച്ച് പഠിച്ചിട്ടുണ്ടോ എന്നും ആരോഗ്യ മന്ത്രിയായപ്പോള്‍ മൊത്തം ആരോഗ്യ രംഗത്തെക്കുറിച്ചും പഠിച്ചെന്നാണോ വിചാരിക്കുന്നതെന്നും മോഹനന്‍ ചോദിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിൻ്റെ ഫലം പുറത്തു വന്നതിനു പിന്നാലെയാണ് ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ രൂക്ഷമായി വിമര്‍ശിച്ച് മോഹനന്‍ രംഗത്തെത്തിയത്.
അധികാരം കയ്യിലുണ്ടെന്നുകരുതി എന്തും വിളിച്ചു പറയാമെന്ന് കരുതരുതെന്നും `മോഹനന്‍ വൈദ്യന്‍´ എന്ന പേജില്‍ വന്ന വീഡിയോയിലൂടെ മോഹനൻ വ്യക്തമാക്കുന്നു.
‘നാട്ടു വൈദ്യത്തെ പറ്റിയോ ആരോഗ്യ രംഗത്തെപ്പറ്റിയോ പറയാന്‍ ശൈലജ ടീച്ചര്‍ക്ക് എന്താണ് യോഗ്യത. അവര്‍ ആരോഗ്യത്തെക്കുറിച്ച് പഠിച്ചിട്ടുണ്ടോ. വോട്ടു കിട്ടി മുകളില്‍ കയറിയപ്പോ ആരോഗ്യ മന്ത്രിയായപ്പോള്‍ മൊത്തം ആരോഗ്യ രംഗത്തെക്കുറിച്ചു പഠിച്ചെന്നാണോ. പരസ്യമായി അവര്‍ പറയുകയാണ് വ്യാജ വൈദ്യന്‍മാരെ സൂക്ഷിക്കാന്‍. സൂക്ഷിക്കാന്‍ എന്തിനാണ് പറയുന്നത് നിര്‍ത്താനല്ലേ പറയേണ്ടത്. അധികാരം കൈയിലുണ്ടെങ്കില്‍ എന്തും വിളിച്ചു പറയാം എന്നല്ല. മന്ത്രിമാര്‍ പോലും പറയാന്‍ തുടങ്ങിക്കഴിഞ്ഞാല്‍ ഈ വൈദ്യം ഓടുമോ.’ മോഹനന്‍ ചോദിക്കുന്നു. .
എല്‍ഡിഎഫ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടാന്‍ കാരണം ശബരിമലയില്‍ തൊട്ടു കളിച്ചതുകൊണ്ടാണെന്നും മോഹനന്‍ കുറ്റപ്പെടുത്തി. അമ്പലങ്ങളില്‍ പോയാല്‍ ഏത് അസുഖങ്ങളും മാറുമെന്നാണ് മോഹനൻ്റെ അവകാശവാദം. ശബരിമലയില്‍ അഭിഷേകം ചെയ്തു കൊണ്ടുവരുന്ന നെയ് കുടിച്ചാല്‍ അതു രോഗം മാറുമെന്നാണ് പറയുന്നത്. ചോറ്റാനിക്കര അമ്മ ഭ്രാന്ത് മാറ്റുന്ന ദെെദവവും തകഴി ശിവക്ഷേത്രത്തിലെ ദെെവം സ്‌കിന്നിന്റെ സ്‌പെഷ്യലിസ്റ്റുമാണെന്നാണ് അദ്ദേഹം പറയുന്നത്. ഇത് ഭാരത സംസ്‌കാരമാണെന്നും ഇതില്‍ തൊട്ടുകളിച്ചതുകൊണ്ടാണ് എൽഡിഎഫ് എട്ടുനിലയില്‍ പൊട്ടിയതെന്നും മോഹനൻ പറയുന്നു.