ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെ രാജിവെച്ചു

single-img
24 May 2019

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെ രാജിവെച്ചു. പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നത് വരെ തെരേസ മെ തുടരും.
ബ്രെക്‌സിറ്റ് കരാര്‍ സംബന്ധിച്ച് എംപിമാര്‍ക്കിടയില്‍ സമന്വയം ഉണ്ടാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് തെരേസാ മേ രാജി പ്രഖ്യാപിച്ചത്.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതൃസ്ഥാനം ജൂണ്‍ ഏഴിനു രാജിവയ്ക്കുമെന്ന് അവര്‍ പറഞ്ഞു. ബ്രെക്‌സിറ്റ് നടപ്പാക്കാന്‍ കഴിയാത്തത് ഏക്കാലവും തനിക്കു വലിയ വേദനയായി തുടരുമെന്ന് മേ പറഞ്ഞു. വസതിക്കു പുറത്തു മാധ്യമങ്ങളെ കണ്ട മേ ഏറെ വികാരഭരിതമായാണ് പ്രതികരിച്ചത്. പലപ്പോഴും വാക്കുകള്‍ ഇടമുറിഞ്ഞു.

രാജിയോടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃസ്ഥാനത്തേക്കുള്ള മല്‍സരം തുടങ്ങും. പുതിയ നേതാവിനെ കണ്ടെത്താനുള്ള നടപടികള്‍ അടുത്താഴ്ച ആരംഭിക്കുമെന്നു തെരേസാ മേ പറഞ്ഞു. നിരവധി ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന നടപടിയാണിത്.

പുതിയ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ മെച്ചപ്പെട്ട ബ്രെക്‌സിറ്റ് കരാര്‍ പാര്‍ലമെന്റില്‍ അടുത്ത മാസം ആദ്യ ആഴ്ച വോട്ടിനിടാനിരിക്കുകയാണ്. യൂറോപ്യന്‍ യൂണിയനില്‍നിന്നു ബ്രിട്ടന്‍ പിന്മാറുന്നതിന്റെ നടപടിക്രമങ്ങള്‍ വിശദീകരിക്കുന്ന കരാറിന്റെ കരടില്‍ ഇതു നാലാമത്തെ വോട്ടെടുപ്പാണു നടക്കാന്‍ പോകുന്നത്. പാര്‍ലമെന്റില്‍ കരാര്‍ പാസാക്കി ബ്രെക്‌സിറ്റ് നടപടികള്‍ തുടങ്ങാന്‍ ഒക്ടോബര്‍ 31 വരെയാണു യൂറോപ്യന്‍ യൂണിയന്‍ ബ്രിട്ടനു സമയം നീട്ടിക്കൊടുത്തിരിക്കുന്നത്.