കര്‍ണാടകയില്‍ ഭരണം വീഴാതിരിക്കാന്‍ പുതിയ ഫോര്‍മുല; കെ.സി വേണുഗോപാലിനെ കുമാരസ്വാമി ബംഗളൂരുവിലേക്ക് വിളിപ്പിച്ചു

single-img
24 May 2019

കര്‍ണാടകത്തില്‍ സഖ്യം നിലനിര്‍ത്താന്‍ പുതിയ ഫോര്‍മുലയ്ക്ക് സാധ്യത. കോണ്‍ഗ്രസ് മുഖ്യമന്ത്രി പദം ഏറ്റെടുത്തേക്കാനും ഉപമുഖ്യമന്ത്രി സ്ഥാനം ജെഡിഎസിന് നല്‍കാനുമാണ് സാധ്യതകള്‍ തെളിയുന്നത്. ജി പരമേശ്വര മുഖ്യമന്ത്രിയായേക്കുമെന്നാണ് സൂചന. അന്തിമ തീരുമാനം നേതൃയോഗങ്ങള്‍ക്ക് ശേഷമെന്നാണ് റിപ്പോര്‍ട്ട്.

അതിനിടെ, എ.ഐ.സി.സി ഓര്‍ഗനൈസിംഗ് സെക്രട്ടറി കെസി വേണുഗോപാലിനെ ബംഗളൂരുവിലേക്ക് വിളിപ്പിച്ച് കുമാരസ്വാമി. നിര്‍ണായക ചര്‍ച്ചകള്‍ക്ക് വേണ്ടിയാണ് കെ.സി വേണുഗോപാലിനെ സംസ്ഥാനത്തേക്ക് വിളിച്ചെതെന്നാണ് സൂചന. ഓസ്‌ട്രേലിയയിലുള്ള കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെയും സംസ്ഥാനത്തേക്ക് തിരിച്ചു വിളിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച അനൗദ്യോഗിക മന്ത്രിസഭാ യോഗവും കുമാരസ്വാമി വിളിച്ചിട്ടുണ്ട്. ജെ.ഡി.എസ് ലെജിസ്‌ലേറ്റീവ് യോഗവും വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

കര്‍ണാടകത്തില്‍ 28 ലോക്‌സഭാ സീറ്റുകളില്‍ 25 ഉം ബി.ജെ.പിയാണ് നേടിയത്. 2 സീറ്റുകള്‍ വീതമാണ് കോണ്‍ഗ്രസിനും ജെ.ഡി.എസിനും ലഭിച്ചിട്ടുള്ളത്. എച്ച്.ഡി ദേവഗൗഡ, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, വീരപ്പ മൊയ്‌ലി തുടങ്ങിയ നേതാക്കളെല്ലാം പരാജയപ്പെട്ടിട്ടുണ്ട്.

എന്‍.ഡി.എക്ക് മുന്നേറ്റമുണ്ടാകുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്കു പിന്നാലെ തന്നെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയുണ്ടായിരുന്നു. നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന നേതാവും എം.എല്‍.എയുമായ റോഷന്‍ ബെയ്ഗ് രംഗത്തെത്തിയിരുന്നു.