ശക്തമായ ബിജെപി തരംഗത്തിലും ഉലയാതെ രാജ്യത്തിൻ്റെ തെക്കേ അറ്റം; കേന്ദ്രമന്ത്രിമാരെ വരെ വീട്ടിലിരുത്തി കേരളവും തമിഴ്നാടും
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഹിന്ദിഹൃദയ ഭൂമി ബിജെപി ഉൾപ്പെടുന്ന എൻഡിഎ മുന്നണിയെ അകമഴിഞ്ഞു സഹായിച്ചതോടെ വീണ്ടും രാജ്യത്തിൻറെ ഭരണചക്രം നരേന്ദ്രമോദിയുടെ കൈകളിലെത്തി. ഉത്തരേന്ത്യ ഏകദേശം മുഴുവൻ ബിജെപി തയ്യാറായെങ്കിലും അവരെ അകറ്റിനിർത്തുകയാണ് ഇന്ത്യയുടെ തെക്കേയറ്റത്തെ സംസ്ഥാനങ്ങൾ. കേരളവും തമിഴ്നാടും യുപിഎയ്ക്കൊപ്പം നിന്നതോടെ ദക്ഷിണേന്ത്യ മുഴുവൻ എന്നുള്ള ബിജെപിയുടെ മോഹങ്ങൾ അസ്തമിക്കുകയായിരുന്നു.
കര്‍ണാടകയിലും തെലുങ്കാനയിലും ഒഴികെ ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് കാര്യമായ നേട്ടമുണ്ടാക്കാൻ സാധിച്ചിട്ടില്ല. 2008ൽ കർണാടക നിയമസഭ തെരഞ്ഞെടുപ്പോടെ ദക്ഷിണേന്ത്യയിലും ബിജെപി കളംപിടിച്ചിരുന്നു. അന്നത്തെ വിജയത്തെ ദക്ഷിണേന്ത്യയിലേക്കുള്ള കവാടമെന്നാണ് ബിജെപി വിശേഷിപ്പിച്ചിരുന്നത്.
2014ൽ ആന്ധ്ര, തെലുങ്കാന, തമിഴ്നാട് എന്നിവിടങ്ങളിലും ബിജെപി ചെറിയനിലയിൽ സാന്നിധ്യമറിയിച്ചു. ഇത്തവണ കര്‍ണാടകയ്ക്ക് പുറമെ ദക്ഷിണേന്ത്യയില്‍ നിന്ന് ബിജെപിക്ക് ഏറ്റവും കൂടുതല്‍ സീറ്റ് ലഭിച്ചത് തെലങ്കാനയില്‍ നിന്നാണ്.
പ്രാദേശിക പാർട്ടികൾ ശക്തമായതാണ് ആന്ധ്രയിലും തമിഴ്നാട്ടിലും ബിജെപിക്ക് തിരിച്ചടിയായത്. ആന്ധ്രയിൽ ജഗൻമോഹൻ റെഡ്ഡിയുടെ പാർട്ടി ആകെയുള്ള 25 സീറ്റിലും മുന്നിലെത്തി. എൻഡിഎയോടു അനുഭാവമുള്ള ജഗൻമോഹൻ റെഡ്ഡിയുടെ വിജയം തങ്ങൾക്ക് നേട്ടമാകുമെന്നാണ് എൻഡിഎ കണക്കുക്കൂട്ടുന്നത്. തമിഴ്നാട്ടിൽ 38 സീറ്റിൽ 31 സീറ്റും കോൺഗ്രസ് ഉൾപ്പെടുന്ന ഡിഎംകെ സഖ്യം നേടിക്കഴിഞ്ഞു.
കേരളം ബിജെപിയിൽ വിശ്വാസമർപ്പിക്കാൻ ഇതുവരെ തയാറായിട്ടില്ല. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിൽ ഒരിടത്തു പോലും വിജയിക്കാൻ ഭാരതീയ ജനതാ പാർട്ടിക്ക് സാധിച്ചില്ല. കുമ്മനം രാജശേഖരൻ മത്സരിച്ച തിരുവനന്തപുരം മണ്ഡലത്തില്‍ മാത്രമാണ് എന്‍ഡിഎക്ക് രണ്ടാമതെങ്കിലും എത്താനായത്. കേന്ദ്രസർക്കാരിനോടുള്ള എതിർപ്പ് വോട്ടെടുപ്പിൽ പ്രതിഫലിച്ചെന്നാണ് വിലയിരുത്തൽ.