കേരള ബിജെപിയില്‍ ‘പൊരിഞ്ഞ അടി’

single-img
24 May 2019

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മികച്ച വിജയം നേടിയിട്ടും കേരളത്തില്‍ വലിയ ചലനമുണ്ടാക്കാനാവാത്തതില്‍ പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷം. സംഘടനാ തലത്തില്‍ അഴിച്ചുപണിവേണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. ശ്രീധരന്‍പിള്ളയെ അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റാനും സാധ്യതയുണ്ട്.

രണ്ടു സീറ്റില്‍ ജയവും 20 % വോട്ടും 10 നിയമസഭാ മണ്ഡലങ്ങളില്‍ ലീഡും പ്രതീക്ഷിച്ച ബിജെപിക്കു അക്കൗണ്ട് തുറക്കാനാവാത്തത് ബിജെപി ക്യാമ്പില്‍ വലിയ അമ്പരപ്പാണുണ്ടാക്കിയത്. ശബരിമല അടക്കം അനുകൂല സാഹചര്യങ്ങള്‍ വോട്ടാക്കിമാറ്റി അക്കൗണ്ട് തുറക്കുമെന്നു കരുതിയെങ്കിലും ഒരു സീറ്റു പോലും നേടാനാവാതെ ദയനീയാവസ്ഥയിലായി പാര്‍ട്ടി.

തിരുവനന്തപുരം മണ്ഡലത്തില്‍ കുമ്മനം രാജശേഖരന്‍ ജയിക്കുമെന്നായിരുന്നു ഒട്ടുമിക്ക എക്‌സിറ്റ് പോളുകളും പ്രവചിച്ചത്. എന്നാല്‍ തിരുവനന്തപുരം മണ്ഡലത്തിലെ നേമം നിയമസഭാ മണ്ഡലത്തില്‍ ഒഴികെ മറ്റൊരിടത്തും കുമ്മനത്തിന് മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല.

മധ്യകേരളത്തില്‍ വിജയിക്കാനായില്ലെങ്കിലും വലിയ മുന്നേറ്റം കാഴ്ചവെക്കാനാകുമെന്ന് ബി.ജെ.പി പ്രതീക്ഷിച്ചിരുന്നു. ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഏറ്റവുമധികം ഉപയോഗിച്ചത് ഈ മേഖലയിലായിരുന്നു. എന്നാല്‍ ഏറണാകുളം, ഇടുക്കി, കോട്ടയം മണ്ഡലങ്ങളിലൊന്നും വലിയ നേട്ടമുണ്ടാക്കാനായില്ല. നേട്ടം പ്രതീക്ഷിച്ച തൃശൂരും പത്തനംതിട്ടയും ബി.ജെ.പിക്ക് നിരാശയാണ് സമ്മാനിച്ചത്.

വടക്കന്‍ മേഖലയിലും സ്ഥിതി മെച്ചമല്ല. കോഴിക്കോട് അല്‍പം വോട്ടുകൂടിയതാണ് ചെറിയ ആശ്വാസം. വടകരയാവട്ടെ വോട്ടിങ് ശതമാനം കുറയുകയാണ് ചെയ്തത്. ബി.ജെ.പി വോട്ടുകള്‍ വലിയ തോതില്‍ യു.ഡി.എഫിലേക്ക് പോയെന്നും പാര്‍ട്ടി വിലയിരുത്തുന്നുണ്ട്. ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനോട് വലിയൊരു വിഭാഗത്തിനുള്ള അതൃപ്തി കോണ്‍ഗ്രസിനാണ് വോട്ടായി മാറിയതെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നു.

എന്തായാലും ശബരിമല കോണ്‍ഗ്രസിനു ഗുണം ചെയ്തതിന്റെ കാരണം ദേശീയനേതൃത്വത്തോട് സംസ്ഥാന നേതൃത്വം വിശദീകരിക്കേണ്ടിവരും. ന്യൂനപക്ഷങ്ങളുടെ മോദി ഭീതി അകറ്റാനും പാര്‍ട്ടിക്കായില്ല എന്ന വിമര്‍ശനവുമുണ്ട്. ഘടകകക്ഷിയായ ബിഡിജെഎസും തിളങ്ങിയില്ല. സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണതന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതിനും പങ്കുവഹിച്ച ആര്‍എസ്എസിനെതിരെയും മുറുമുറുപ്പുണ്ട്. പാര്‍ട്ടിയില്‍ അഴിച്ചുപണി ഉടനെയുണ്ടായേക്കാമെന്ന സൂചനയും ശക്തമാണ്.