‘പ്രധാനമന്ത്രി മോദിയെ നെഹ്‌റു ഭരിക്കാന്‍ സമ്മതിക്കാത്ത അടുത്ത അഞ്ചു വര്‍ഷങ്ങളിലേക്ക് സ്വാഗതം’; ബിജെപിയുടെ വിജയം ആക്ഷേപഹാസ്യമാക്കി സോഷ്യല്‍ മീഡിയ

single-img
23 May 2019

തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കേവല ഭൂരിപക്ഷവുമായി ബിജെപി തുടര്‍ച്ചയായി രണ്ടാം തവണയും ഭരണത്തിലെത്തുന്ന സാഹചര്യം ആക്ഷേപ ഹാസ്യത്തിലൂടെ വിലയിരുത്തുകയാണ് സാമൂഹ്യ മാധ്യമങ്ങള്‍.

‘പ്രധാനമന്ത്രി മോദിയെ നെഹ്‌റു ഭരിക്കാന്‍ സമ്മതിക്കാത്ത അടുത്ത അഞ്ചു വര്‍ഷങ്ങളിലേക്ക് സ്വാഗതം’ എന്നാണ് ഒരു ട്വിറ്റര്‍ ഉപഭോക്താവ് തെരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്തിയത്.

ബിജെപിയുടെ ഭരണപരാജയത്തിന് ആവര്‍ത്തിച്ച് നെഹ്‌റുവിനെ കുറ്റം പറയുന്ന മോദിയുടെ സ്വഭാവത്തെ പരാമര്‍ശിച്ചായിരുന്നു ഇത്. അതേസമയം, വാതക ദുരന്തത്തിന് ശേഷം ഭോപാലില്‍ സംഭവിച്ച ഏറ്റവും വലിയ ദുരന്തമാണ് പ്രജ്ഞ സിങ് താക്കൂറിന്റെ തെരഞ്ഞെടുപ്പ് ജയം എന്നായിരുന്നു മറ്റൊരു ട്വിറ്റര്‍ ഉപഭോക്താവിന്റെ അഭിപ്രായം. മലേഗാവ് സ്‌ഫോടനക്കേസ് മുഖ്യ പ്രതിയായ പ്രജ്ഞ 3.5ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങിനെ ഭോപ്പാലില്‍ പരാജയപ്പെടുത്തിയത്.

ലോകത്തെ തന്നെ ജനപ്രിയ വെബ് സീരീസായ ഗെയിം ഓഫ് ത്രോണ്‍സിലെ റഫറന്‍സുകള്‍ ഉപേയാഗിച്ചുള്ള തെരഞ്ഞെടുപ്പ് പോസ്റ്റുകളും ട്വിറ്ററില്‍ സുലഭമാണ്. ദക്ഷിണേന്ത്യയില്‍, അതായത് കേരളത്തിലും, തമിഴ്‌നാട്ടിലും, ആന്ധ്രപ്രദേശിലും ബിജെപി സമ്പൂര്‍ണ പരാജയമായ സാഹചര്യത്തില്‍ അവിടം സ്വതന്ത്രമായ രാജ്യമായി നിലനില്‍ക്കുമെന്ന് മറ്റൊരു ട്വീറ്റില്‍ പറയുന്നു. അതേസമയം ബിജെപിക്കെതിരെ ശക്തമായ പ്രതിപക്ഷ ഐക്യം ഉയര്‍ത്തിക്കൊണ്ടു വരാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞില്ലെന്ന വിമര്‍ശനവും നിലനില്‍ക്കുന്നുണ്ട്.