യുപിയിലെ 80 ലോക്‌സഭാ മണ്ഡലങ്ങളില്‍ 26ലും പ്രിയങ്ക പ്രചാരണത്തിനെത്തി; വിജയിച്ചത് ഒരു സീറ്റില്‍ മാത്രം
തെരഞ്ഞെടുപ്പ് ഫലത്തിൽ ജനവിധിയെ മാനിക്കുന്നെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപിയെയും അഭിനന്ദിക്കുന്നെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഇക്കുറി യുപിയിൽ 80 ലോക്‌സഭാ മണ്ഡലങ്ങളില്‍ 26-ലും പ്രിയങ്ക പ്രചാരണത്തിനെത്തിയിരുന്നു.
രാഹുൽ മത്സരിച്ച അമേഠിയിലും സോണിയാ ഗാന്ധിയുടെ റായ്ബറേലിയിലുമടക്കം 33 പൊതുയോഗങ്ങളിലാണു പ്രിയങ്ക പങ്കെടുത്തത്. പരമ്പരാഗതമായി നെഹ്‌റുകുടുംബത്തിന്റെ ശക്തികേന്ദ്രമായി വിലയിരുത്തപ്പെടുന്ന അമേഠിയിലെ തോല്‍വി അവര്‍ക്കുണ്ടാക്കുന്ന ക്ഷീണം ചെറുതല്ല. യുപിയിൽ കോണ്‍ഗ്രസിനു ലഭിച്ച ഏക സീറ്റ് പ്രിയങ്കയുടെ അമ്മയും യുപിഎ അധ്യക്ഷയുമായ സോണിയാ ഗാന്ധി മത്സരിച്ച റായ്ബറേലിയാണ്. ഇവിടെ നിലവിൽ 1.67 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമാണ് സോണിയയ്ക്ക് ഉള്ളത്.
അതേസമയം, കേവല ഭൂരിപക്ഷത്തോടെ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ അധികാരത്തിലെത്തുമെന്ന് ഉറപ്പായി. ബിജെപി മുന്നണി 355 സീറ്റുകളില്‍ ഇപ്പോള്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎ 90 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.