‘തീവ്രവാദികള്‍ക്ക് ഓശാന പാടുന്ന തെണ്ടികളാണ് മുസ്‌ലിങ്ങള്‍; മുസ്‌ലിം സഹോദരങ്ങള്‍ ഒലത്തി ഒലത്തി എന്ന് ഞാന്‍ ചുമ്മാ പ്രസംഗിക്കുന്നതാ’: പി.സി ജോര്‍ജിന്റെ വിവാദ ഫോണ്‍ സംഭാഷണം പുറത്ത്

single-img
23 May 2019

പത്തനംതിട്ടയുടെ വിധി അറിയാന്‍ ആകാംക്ഷയോടെയാണ് കേരളം കാത്തിരിക്കുന്നത്. ഇതിനിടെ ബിജെപിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച പി.സി ജോര്‍ജിന്റെ ഒരു ഫോണ്‍ സംഭാഷണം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതില്‍ മുസ്‌ലിം വിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച് വലിയ രോഷമാണ് ഉയരുന്നത്.

ഇന്നലെ പി.സി.ജോര്‍ജ് എംഎല്‍എയുടെ വീടിനു നേരെ കല്ലേറുണ്ടായി. മുസ്‌ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചിന് ഒടുവിലാണു കല്ലേറുണ്ടായത്. ഫോണില്‍ കേശവന്‍ നായരാണോ എന്നു ചോദിച്ചു വിളിച്ചയാളുമായുള്ള സംഭാഷണത്തിന് ഒടുവില്‍ പി.സി.ജോര്‍ജ് മുസ്‌ലിം വിരുദ്ധ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ചായിരുന്നു മാര്‍ച്ച്.

തീവ്രവാദികള്‍ക്ക് ഓശാന പാടുന്ന തെണ്ടികളാണ് മുസ്‌ലിങ്ങളെന്ന് പി.സി ജോര്‍ജ് പറഞ്ഞതായി കൈരളി ടി.വിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഓസ്‌ട്രേലിയയില്‍ നിന്നാണെന്ന് പറഞ്ഞുകൊണ്ട് വിളിക്കുന്ന ഒരു വ്യക്തിയും പി.സി ജോര്‍ജിന്റെ ശബ്ദവുമാണ് ടെലിഫോണ്‍ സംഭാഷണത്തിലുള്ളത്.

‘പൂഞ്ഞാര്‍ എം.എല്‍.എ കേശവന്‍ നായര്‍ ആണോ എന്ന് ചോദിച്ചുകൊണ്ടാണ് സംഭാഷണം ആരംഭിക്കുന്നത്. തുടര്‍ന്ന് ഇയാളും പി.സി ജോര്‍ജും സംസാരിക്കുന്നുണ്ട്. ഇതിനിടെ ബി.ജെ.പിക്ക് ഒപ്പം പി.സി ജോര്‍ജ് പോയതിനെ കുറിച്ചും ഇയാള്‍ ചോദിച്ചിരുന്നു.

തുടര്‍ന്ന് നിങ്ങള്‍ക്ക് വോട്ട് ചെയ്തവരല്ലെ മുസ്‌ലിം സഹോദരങ്ങള്‍ എന്നും ഇയാള്‍ ചോദിച്ചിരുന്നു. തുടര്‍ന്നായിരുന്നു പി.സി ജോര്‍ജിന്റെ വിവാദ പരാമര്‍ശങ്ങള്‍. ‘മുസ്‌ലിം സഹോദരങ്ങള്‍ ഒലത്തി ഒലത്തി എന്ന് ഞാന്‍ ചുമ്മാ പ്രസംഗിക്കുന്നതാ. 2011 ല്‍ യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിയായി നിന്നപ്പോള്‍ പേട്ടയിലെ കാക്കാന്മാര് തന്ന ഭൂരിപക്ഷം 290, ഈ കാക്കാമാരില്‍ നിന്ന് ആകെ കിട്ടുന്ന വോട്ട് പതിനായിരമാണ്. അവരുടെ വോട്ട് തനിക്ക് വേണ്ടെന്ന് പറയാന്‍ പോകുകയാണ് എന്നും പിസി പറയുന്നു.

അവരുടെ വോട്ട് തനിക്ക് വേണ്ടെന്നും പാവപ്പെട്ട് ക്രിസ്ത്യാനികളെ കൊല്ലുകയാണെന്നും ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ എന്താണ് സംഭവിച്ചതെന്നും പി.സി ജോര്‍ജ് ചോദിച്ചു. തനിക്ക് ജയിക്കാന്‍ ബിജെപി വോട്ടുകള്‍ മാത്രം മതിയെന്നും സംഭാഷണത്തില്‍ പറയുന്നുണ്ട്. എന്നാല്‍ ശബ്ദസന്ദേശം വ്യാജമാണെന്ന് മകന്‍ ഷോണ്‍ ജോര്‍ജ് പറഞ്ഞു.

https://www.facebook.com/watch/?v=2211942582449981