നടൻ സിദ്ദിഖ് ലൈംഗീകാധിക്ഷേപം നടത്തി; ആരോപണവുമായി യുവനടി

single-img
22 May 2019

സിദ്ദിഖ് അപമര്യാദയായി പെരുമാറിയെന്ന ആരോപണവുമായി യുവനടി രേവതി സമ്പത്ത്. രണ്ട് വര്‍ഷം മുന്‍പ് തിരുവനന്തപുരം നിള തീയേറ്ററില്‍ വച്ച് താരത്തില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന ലൈംഗീകാധിക്ഷേപം വലിയ മാനസിക പ്രയാസത്തിലേക്ക് തള്ളിയിട്ടെന്നു വ്യക്തമാക്കി തന്റെ ഫേസ്ബുക്ക് പേജില്‍ കുറിപ്പിലൂടെയാണ് യുവനടി രംഗത്തെത്തിയത്.

ഡബ്ല്യുസിസിയ്‌ക്കെതിരെ നേരത്തെ കെപിഎസ്സി ലളിതയ്‌ക്കൊപ്പം സിദ്ദിഖ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലെ ദൃശ്യങ്ങളും പങ്കുവച്ചാണ് നടി ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. നേരത്തെ സംവിധായകന്‍ രാജേഷ് ടച്ച് റിവറിനെതിരെ മീടൂ ആരോപണവുമായി നടി രംഗത്തുവന്നിരുന്നു. സംവിധായകനില്‍ നിന്നും മാനസികമായ അധിക്ഷേപവും അപമാനവും ലൈംഗികചുവയുള്ള സംഭാഷണങ്ങളും ലിംഗവിവേചനവും ബ്ലാക്ക്‌മെയിലിങ്ങും തനിക്ക് നേരിടേണ്ടി വന്നിരുന്നുവെന്നാണ് രേവതി ആരോപിച്ചത്.

രേവതി സമ്പത്തിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:

ഈ വീഡിയോ കണ്ടതിന് ശേഷം ഇത് പറയാതിരിക്കാന്‍ ഇനിയും എന്നെ കൊണ്ട് സാധിക്കില്ല. ഈ നടന്‍, സിദ്ദഖ് 2016-ല്‍ തിരുവനന്തപുരം നിള തിയേറ്ററില്‍ വച്ച് ‘സുഖയിരിക്കട്ടെ’ എന്ന ചിത്രത്തിന്റെ പ്രിവ്യൂവില്‍ എന്നെ ലൈംഗികമായി ആക്രമിച്ചു. അദ്ദേഹത്തിന്റെ വാക്കുകള്‍ കൊണ്ടുള്ള ലൈംഗിക അധിക്ഷേപങ്ങള്‍ ഇരുപത്തിയൊന്നുകാരിയായ എന്നെ മാനസികമായി തളര്‍ത്തി.

അദ്ദേഹത്തിന് ഒരു മകളുണ്ടെന്നാണ് എന്റെ ഊഹം. അവള്‍ അദ്ദേഹത്തിന്റെ അടുത്ത് സുരക്ഷിതമായിരിക്കുമോയെന്ന് ചിന്തിക്കുകയാണ്.

ഇതേ കാര്യം നിങ്ങളുടെ മകള്‍ക്കാണ് സംഭവിച്ചിരിക്കുന്നതെങ്കില്‍ എങ്ങനെയാണ് സിദ്ദിഖ് നിങ്ങള്‍ പ്രതികരിക്കുക?

വളരെ അന്തസോടെ പ്രവര്‍ത്തിക്കുന്ന ഡബ്ല്യൂസിസി പോലത്തെ ഒരു സംഘടനയ്ക്കെതിരെ വിരല്‍ ചൂണ്ടാല്‍ നിങ്ങള്‍ക്ക് എന്ത് യോഗ്യതയാണുള്ളത്.

നിങ്ങള്‍ ഇത് അര്‍ഹിക്കുന്നുണ്ടോ? സ്വയം ചിന്തിച്ചുനോക്കൂ. ഉളുപ്പ് ഉണ്ടോ?

സ്വയം മാന്യന്‍ എന്ന് വിളിക്കുന്ന ഇദ്ദേഹത്തെ ഒക്കെ ഫിലിം ഇന്‍ഡസ്ട്രിയില്‍ നിന്ന് പുറത്താക്കണം.’