വോട്ടിങ് യന്ത്രങ്ങൾ കടത്തുന്നതു തടയാൻ സ്റ്റോറേജ് മുറികള്‍ക്കു മുന്നിൽ ഉറക്കമിളച്ച് കാവലിരുന്ന് പ്രതിപക്ഷ പ്രവർത്തകർ

single-img
22 May 2019

വോട്ടിങ് മെഷീനില്‍ കൃത്രിമം നടക്കുന്നുവെന്ന ആരോപണങ്ങൾക്കിടെ രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ സ്റ്റോറേജ് മുറികള്‍ക്ക് മുഴുനീളം കാവലുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. നാളെ ഫലം പുറത്തുവരുവാനിരിക്കേ  ഇവിഎം മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന വിവിധ സ്റ്റോറേജ് റൂമുകള്‍ക്ക് മുന്‍പില്‍ നിതാന്ത ജാഗ്രതയോടെ കാവലിരിക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങള്‍.

വോട്ടിങ് മെഷീനുകളില്‍ കൃത്രിമം നടത്തുന്നു എന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം രംഗത്തുവന്നിരുന്നു. വോട്ടിങ് മെഷീനുകള്‍ വാഹനത്തില്‍ കടത്തികൊണ്ടുപോകുന്നതായുളള വീഡിയോകള്‍ കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്റ്റോറേജ് റൂമുകള്‍ക്ക് മുന്‍പില്‍ കാവലിരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തന്നെ തീരുമാനിച്ചത്.

ഉത്തര്‍പ്രദേശിലെ മീററ്റിലും റായ്ബറേലിയിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്റ്റോറേജ് മുറികള്‍ക്ക്് മുന്‍പില്‍ കാവലിരിക്കുകയാണ്. മധ്യപ്രദേശില്‍ ഭോപ്പാലിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും മുതിര്‍ന്ന നേതാവുമായ ദിഗ് വിജയ് സിങ് സെന്‍ട്രല്‍ ജയിലിലെ സ്റ്റോറേജ് മുറി സന്ദര്‍ശിച്ചു. ഛത്തീസ്ഗഡില്‍ തിങ്കളാഴ്ച മുതല്‍ സ്‌റ്റോറേജ് മുറികള്‍ക്ക് കാവലിരിക്കുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

24 മണിക്കൂര്‍ ജാഗ്രതയില്‍ വിവിധ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിനിധികളും സഹകരിക്കുന്നുണ്ട്. സ്റ്റോറേജ് റൂമിന് മുന്‍പില്‍ സ്ഥാപിച്ചിരിക്കുന്ന സിസിടിവി ദൃശ്യങ്ങളിലും ശ്രദ്ധ തെറ്റാതെ നിരീക്ഷണം നടത്തിവരികയാണ് പ്രവര്‍ത്തകര്‍.സ്റ്റോറേജ് മുറികള്‍ക്ക് മുന്‍പിലെ സുരക്ഷ ശക്തമാക്കണമെന്ന് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദിയോറ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടുകഴിഞ്ഞു.