കൊളീജിയം ഉറച്ചു നിന്നു; കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്ത രണ്ട് ജഡ്ജിമാരും സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കപ്പെട്ടു

single-img
22 May 2019

കൊളീജിയം ശക്തമായ നിലപാടില്‍ ഉറച്ചു നിന്നപ്പോള്‍ കേന്ദ്ര സർക്കാരിന്‍റെ എതിർപ്പുകൾ മറികടന്ന് ജാർഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അനിരുദ്ധ ബോസിനെയും ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ എസ് ബൊപ്പണ്ണയും സുപ്രീം കോടതി ജഡ്ജിമാരായി നിയമിച്ചു. ഭുഷൺ രാമകൃഷ്ണ ഗവായ്, സൂര്യ കാന്ത് എന്നീ ജഡ്ജിമാർക്കൊപ്പമാണ് അനിരുദ്ധ ബോസും എ എസ് ബൊപ്പണ്ണയും സുപ്രീം കോടതി ജഡ്ജിമാരുടെ പട്ടികയിലേക്ക് പുതുതായി എത്തുന്നത്.

ഇവരുടെ നിയമനത്തോടെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 31 ആകും. തുടക്കത്തില്‍ തന്നെ അനിരുദ്ധ ബോസിനെയും എ എസ് ബൊപ്പണ്ണയെയും സുപ്രീം കോടതി ജഡ്ജിമാരായി ഉയർത്താനുള്ള കൊളീജിയത്തിന്‍റെ ശുപാർശ കേന്ദ്ര സർക്കാർ തള്ളിയിരുന്നു. ഇരുവര്‍ക്കും മതിയായ സീനിയോറിറ്റി ഇല്ലെന്ന് കാണിച്ചാണ് കൊളീജിയത്തിന്‍റെ ശുപാർശ കേന്ദ്ര സർക്കാർ തള്ളിയത്.

എന്നാൽ ജഡ്ജിമാരുടെ സീനിയോറിറ്റിക്കല്ല മികവിനാണ് മുൻതൂക്കം നൽകേണ്ടതെന്ന നിലപാടിലുറച്ച കൊളീജിയം, ഇരുവരെയും സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ട് വീണ്ടും ഫയൽ അയച്ചു. നിയമ പ്രകാരം കൊളീജിയം രണ്ടാമതും ഫയൽ അയക്കുന്ന സാഹചര്യങ്ങളിൽ നിയമനങ്ങൾ അംഗീകരിക്കണമെന്നതാണ് കീഴ്വഴക്കം. ഇതോടെ കേന്ദ്ര സർക്കാരിന്‍റെ എതിർപ്പ് മറികടന്ന് അനിരുദ്ധ ബോസിനും എ എസ് ബൊപ്പണ്ണയ്ക്കും സുപ്രീം കോടതി ജഡ്ജിമാരായി ചുമതലയേൽക്കാൻ അവസരം ഒരുങ്ങുകയായിരുന്നു.