മേഘം മാത്രമല്ല, കൂരിരുട്ടും പെരുമഴയും ഈ റഡാറിന് പ്രശ്നമല്ല; ആർഐ സാറ്റ് 2 ബി നിരീക്ഷണം തുടങ്ങി
കൂരിരുട്ടുള്ള രാത്രിയിലും പെരുമഴയത്തും പാക് ഭീകര ക്യാമ്പുകളെ ഉൾപ്പെടെ കണ്ണടയ്ക്കാതെ നിരീക്ഷിക്കാനും ചിത്രങ്ങൾ പകർത്താനും ശേഷിയുള്ള ബഹിരാകാശ റഡാർ ഉപഗ്രഹമായ ആർഐ സാറ്റ് 2 ബി (റിസാറ്റ്) ഇന്ന് ഇന്ത്യ വിക്ഷേപിക്കും. പുലർച്ചെ 5.27ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ കേന്ദ്രത്തിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്ന് പിഎസ്എൽവി സി 46 റോക്കറ്റിലാണ് വിക്ഷേപണം.ഭാവിയിൽ റിസാറ്റ് പരമ്പരയിൽ ആറ് ഉപഗ്രഹങ്ങൾ കൂടി വിക്ഷേപിക്കും.
സാധാരണ നിരീക്ഷണ ഉപഗ്രഹങ്ങളിൽ ഒപ്ടിക്കൽ ഇമേജറുകളാണ് ഉപയോഗിക്കുക. എന്നാൽ ഇസ്രയേൽ നിർമ്മിത സിന്തറ്റിക് അപ്പർച്ചർ റഡാറാണ് ആർഐ സാറ്റ് ഉപഗ്രഹത്തിന്റെ പ്രത്യേകത. ഏത് കാലാവസ്ഥയിലും റഡാർ വ്യക്തമായി പ്രവർത്തിക്കും. എത്ര സൂക്ഷ്‌മമായ ഒപ്ടിക്കൽ ഇമേജറിനും പ്രവർത്തിക്കാൻ ചെറിയ പ്രകാശം വേണം. സിന്തറ്റിക് അപ്പർച്ചർ റഡാറിന് പ്രകാശം വേണ്ട.
615കിലോ ഭാരമുള്ള റഡാറിൻ്റെ ആയുസ് അഞ്ച് വർഷമാണ്. 555 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് റഡാർ സഞ്ചരിക്കുക. ഭൂമിയിലെ ഏത് വസ്‌തുവിന്റെയും ചിത്രങ്ങൾ പകർത്തുവാനും ധിനിവേശ കാശ്‌മീരിലെ ഭീകരകേന്ദ്രങ്ങൾ നിരീക്ഷിക്കുവാനും കഴിയും. നിയന്ത്രണരേഖയിലെ നുഴഞ്ഞുകയറ്റങ്ങൾ പരിശോധിക്കുകയും ളയം, ചുഴലിക്കൊടുങ്കാറ്റ് പോലുള്ള പ്രകൃതിക്ഷോഭങ്ങൾ കണ്ടെത്തുവാനും റഡാറിനു കഴിയുമെന്നുള്ളതും പ്രത്യേകതയാണ്.