എൻഎസ്എസ് വോട്ടുകൾ ബിജെപിക്ക് ലഭിച്ചു; പതിവുപോലെ സമദൂരം പ്രഖ്യാപിച്ചുവെങ്കിലും എൻഎസ്എസിൽ നിന്നും ലഭിച്ചത് കലവറയില്ലാത്ത സഹായമാണെന്നു ശ്രീധരൻപിള്ള
ലോക്സഭ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ ബിജെപിയുടെ വൻ വിജയം പ്രതീക്ഷിച്ച് സംസ്ഥാന അദ്ധക്ഷൻ പിഎസ് ശ്രീധരൻ പിള്ള. കേരളത്തിൽ ബിജെപി വൻ മുന്നേറ്റം നടത്തുമെന്നതിൽ സംശയം ഒട്ടുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
എക്സിറ്റ് പോൾ പ്രവചനങ്ങളിലും കേരളത്തിൽ ഇക്കുറി താമര വിരിയുമെന്ന് വ്യക്തമാക്കിയിരുന്നു. ശബരിമല സ്ത്രീപ്രവേശന വിഷയത്തിലടക്കം വോട്ടർമാരുടെ മനസിലെ വികാരങ്ങൾ ബി.ജെ.പിക്ക് അനുകൂലമാവുമെന്ന പ്രതീക്ഷയാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷനെ അപകീർത്തിപ്പെടുത്താനുള്ള പ്രതിപക്ഷത്തിന്റെ നീക്കം ആശങ്ക ഉയർത്തുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് എൻ.എസ്.എസ് നേതൃത്വവുമായി അടുക്കുവാൻ ബിജെപിക്കായതും തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ മണ്ഡലങ്ങളിൽ ഇതിന്റെ പ്രതിഫലനമുണ്ടാകുമെന്ന സൂചന ബിജെപി നേതൃത്വം പങ്കുവയ്ക്കുന്നുണ്ട്. എൻഎസ്എസ് പതിവുപോലെ സമദൂര നയം തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രഖ്യാപിച്ചുവെങ്കിലും എൻഎസ്എസിൽ നിന്നും കലവറയില്ലാത്ത പിന്തുണ ലഭിച്ചുവെന്ന് ശ്രീധരൻപിള്ള വ്യക്തമാക്കി.
കേരളത്തിൽ പതിനേഴ് ശതമാനം വോട്ടുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കുറി അഞ്ച് മുതൽ ഏഴ് മണ്ഡലങ്ങളിൽ വരെ മൂന്ന് ലക്ഷത്തിന് പുറത്ത് വോട്ടുകൾ ബി.ജെ.പി സ്ഥാനാർത്ഥികൾ സ്വന്തമാക്കുമെന്നും അദ്ദേഹം ഉറപ്പിക്കുന്നുണ്ട്. തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ മുന്നേറ്റത്തിൽ ശബരിമലയ്ക്ക് പങ്കുണ്ടെന്നും എന്നാൽ നരേന്ദ്ര മോദിയുടെ ഭരണത്തുടർച്ച ജനം ആഗ്രഹിക്കുന്നുണ്ടെന്നും ശ്രീധരൻ പിള്ള പറഞ്ഞു.